
അവയവ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്ര നേട്ടം കുറിക്കാൻ ഒരുങ്ങുകയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറുകയാണ്. അതുപോലെ ശ്വാസകോശം മാറ്റിവെയ്ക്കുന്ന ആദ്യ സര്‍ക്കാര്‍ ആശുപത്രിയായും കോട്ടയം മെഡിക്കൽ കോളേജ് മാറുകയാണ്.
ഇത് പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്. ആശുപത്രിയിൽ വെച്ച് മസ്തിഷ്‌ക മരണം സംഭവിച്ച പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറായ എ ആര്‍.അനീഷിന്റെ അവയവങ്ങളാണ് മെഡിക്കൽ കോളേജിന് ദാനം ചെയ്തത്. തീവ്രദുഃഖത്തിലും അവയവം ദാനത്തിന് സന്നദ്ധരായ ബന്ധുക്കൾക്ക് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിക്കുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
ALSO READ: അവയവ ദാനം; എട്ട് പേര്‍ക്ക് പുതുജീവന്‍ നല്‍കി അനീഷ് യാത്രയായി
എ ആര്‍. അനീഷിന്റെ ഹൃദയം ഉള്‍പ്പടെ ഒന്‍പത് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം, ശ്വാസകോശം, രണ്ട് വൃക്ക, പാന്‍ക്രിയാസ്, കരള്‍, കൈ, രണ്ട് നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും ഒരു വൃക്കയും പാന്‍ക്രിയാസും കൈയും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കുമാണ് കൈമാറിയത്. അവയവ കൈമാറ്റ നടപടിക്രമങ്ങളും അവയുടെ ഏകോപനവും കെ-സോട്ടോയുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.
ഒക്ടോബര്‍ 17ന് ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ രാത്രി 8.30 മണിയോടെ അനീഷ് പമ്പയില്‍ വച്ച് തലയിടിച്ച് വീഴുകയും ഗുരുതരമായി പരിക്കേല്‍കുകയും ചെയ്തു. ഉടന്‍ തന്നെ പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് ഒക്ടോബര്‍ 22ന് അനീഷിന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളാണ് അവയവദാനത്തിന് സന്നദ്ധരായത്. അനീഷിന്റെ അമ്മ അംബിക കുമാരി, സഹോദരിമാർ എ ആര്‍ ലക്ഷ്മി, എ ആര്‍ അഞ്ജു എ.ആര്‍ എന്നിവരാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

