
കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജന ചർച്ച യുഡിഎഫിൽ വഴിമുട്ടി. ഇത്തവണ ഒരു സീറ്റ് വേണമെന്ന് വാദത്തിൽ ലീഗ് ഉറച്ചു നിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. എന്നാൽ സീറ്റ് ലീഗിന് നൽക്കേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം.
കഴിഞ്ഞ പ്രാവശ്യം കോട്ടയം ജില്ലാ പഞ്ചായത്തിൽ ആകെ ഉണ്ടായിരുന്നത് 22 സീറ്റുകൾ. അതിൽ 14 ഇടത്ത് കോൺഗ്രസും, എട്ടിടത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മത്സരിച്ചു. അന്നും ഒരു സീറ്റ് വേണമെന്ന ലീഗിൻ്റെ വാദം ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ അംഗീകരിച്ചില്ല. അടുത്ത തവണ ലീഗിന് ഒരു സീറ്റ് നൽകാമെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നതായും ലീഗ് നേതാക്കൾ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ ഒരു സീറ്റ് വേണമെന്ന വാദത്തിൽ ലീഗ് ഉറച്ചുനിൽക്കുന്നത്.
ഒരു സീറ്റ് കൂടി വർദ്ധിച്ച് ഇക്കുറി ജില്ലാ പഞ്ചായത്തിൽ ആകെയുള്ള സീറ്റുകളുടെ എണ്ണം 23 ആണ്. മുണ്ടക്കയം ഡിവിഷൻ ആണ് ലീഗ് ആവശ്യപ്പെടുന്നത്. എന്നാൽ 15 സീറ്റിൽ മത്സരിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇത്തവണ സീറ്റ് കിട്ടിയില്ലെങ്കിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് ലീഗ് ജില്ലാ നേതൃത്വം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

