
സി പി ഐ (എം) നേതാവും തടമ്പാട്ടുതാഴം വാർഡ് കൗൺസിലറുമായ ഒ സദാശിവൻ കോഴിക്കോട് കോർപ്പറേഷൻ മേയറാകും. മൂന്നാം തവണയാണ് സദാശിവൻ കോർപ്പറേഷൻ കൗൺസിലർ ആകുന്നത്. ഡോ. എസ് ജയശ്രീ ഡെപ്യുട്ടി മേയറാകും. ഇരുവരുടേയും സ്ഥാനാർത്ഥിത്വം LDF ജില്ലാ നേതൃത്വം പ്രഖ്യാപിച്ചു.
തടമ്പാട്ടുതാഴം 9ാം വാർഡിൽ നിന്നുള്ള LDF കൗൺസിലാറാണ് ഒ സദാശിവൻ. തടമ്പാട്ടുതാഴം സ്വദേശിയായ സദാശിവൻ മൂന്നാം തവണയാണ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുന്നത്. അവസാന കൗൺസിലിൽ സി പി ഐ (എം) കോർപ്പറേഷൻ കൗൺസിൽ പാർട്ടി ലീഡറായി പ്രവർത്തിച്ചു. ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗമായിരുന്നു. സി പി ഐ (എം) കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റി അംഗവും കർഷകസംഘം ഏരിയാ ട്രഷററുമാണ്. 1986 ൽ സി പി ഐ (എം) അംഗമായി. ജനങ്ങളുടെ ക്ഷേമവും കോഴിക്കോടിൻ്റെ വികസനവും ലക്ഷ്യം വെച്ച് പ്രവർത്തിക്കുമെന്ന് ഒ സദാശിവൻ പറഞ്ഞു.
കോട്ടുളി വാർഡിൽ നിന്ന് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടാണ് ഡോ. എസ് ജയശ്രീ ഡെപ്യുട്ടി മേയർ പദവിയിലേക്ക് എത്തുന്നത്. നിലവിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണാണ്. കോഴിക്കോട് മീഞ്ചന്ത ഗവ. കോളേജ് പ്രിൻസിപ്പലായിരുന്നു. ജില്ലയിൽ UDF – BJP സഹകരണം ഉണ്ടായതാണ് പല വാർഡുകളിലും LDF പരാജയപ്പെടാൻ ഇടയാക്കിയതെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. പ്രചരിപ്പിക്കുന്ന തരത്തിൽ തിരിച്ചടി ഉണ്ടായിട്ടില്ല. പരാജയം സംബന്ധിച്ച് LDF വിശദമായ പരിശോധന നടത്തുമെന്ന് മുന്നണി നേതാക്കൾ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

