
കോഴിക്കോട് ഫ്ലാറ്റിൽ വെച്ച് 16 വയസ്സുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പിടിയിലായവരിൽ ഒരാൾ MSF ഭാരവാഹി. മുഹമ്മദ് റയീസ് കാസർഗോഡ് MSF ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ട്രഷറർ ആണ്. പെൺകുട്ടിയെ ഫ്ലാറ്റിൽ എത്തിക്കാൻ സഹായിച്ച ആളാണ് ഇയാൾ. ഇയാളുടെ ഒപ്പം മുഹമ്മദ് ഷമീം എന്ന ആളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കൂടാതെ കുട്ടിയെ പീഡിപ്പിച്ച മുഹമ്മദ് സാലിഹ്, ഷബീർ അലി എന്നിവർ നിലവിൽ റിമാൻഡിലാണ്.
ഈ മാസം 21-നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടി വീടുവിട്ട് കോഴിക്കോട് ബീച്ചിലെത്തിയത്. ബീച്ചിൽ വെച്ച് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികളായ മുഹമ്മദ് റയീസും ഷമീമും, ഭക്ഷണവും താമസസൗകര്യവും നൽകാമെന്ന് വാഗ്ദാനം നൽകി തങ്ങളുടെ സുഹൃത്തുക്കളുടെ താമസസ്ഥലത്തെത്തിച്ചു. പന്തീരംകാവിലെ ഈ ഫ്ലാറ്റിൽ വെച്ച് പെൺകുട്ടിക്ക് ലഹരി മരുന്ന് നൽകിയ ശേഷം സാലിഹും ഷബീറും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പിറ്റേ ദിവസം ഉച്ചയോടെ പെൺകുട്ടിക്ക് 4000 രൂപ നൽകിയ ശേഷം സംഘം വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
പോലീസ് പെൺകുട്ടിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. റിമാൻഡിലുള്ള പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സഹായികളായ മറ്റു രണ്ടുപേരെ കൂടി പോലീസ് പിടികൂടിയത്. അറസ്റ്റിലായ മുഹമ്മദ് സാലിഹ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പെൺകുട്ടിയെ നിലവിൽ പോലീസ് മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് ഗൗരവമായി അന്വേഷിച്ചു വരികയാണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

