
കെ എസ് ആര്‍ ടി സി ബസില്‍ യാത്രചെയ്ത വിദ്യാർഥിനികളെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയില്‍ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു. രാത്രിയില്‍ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ RPE 546(SF) ബസിൽ അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള ‘പൊങ്ങം’ എന്ന സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന വിദ്യാർത്ഥിനികളെയാണ് കണ്ടക്ടര്‍ ഇറക്കാതിരുന്നത്.
ഇവരെ ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു. ഈ വിഷയത്തെക്കുറിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രാത്രികാലങ്ങളിൽ വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ബസ് നിർത്തണമെന്ന ഉത്തരവ് നിലനിൽക്കെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ RPE 546 ബസിലെ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉള്ളതായി കണ്ടെത്തുകയായിരുന്നു.
പിന്നീട് ഇയാളെ സർവീസിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. ഇനിയും ഇത്തരത്തിലുള്ള പ്രവർത്തികളുണ്ടായാല്‍ കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

