
തൃശൂരിൽ 1958 മാർച്ച് എട്ടിനാണ് ചരിത്രത്തില്‍ ഇടം പിടിച്ച കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് തുറന്നത്. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകരിലൊരാളായ കെ എൻ ലളിത അന്ന് ഇന്ത്യൻ കോഫി ഹൗസ് തുടങ്ങുന്നതിനായി ഊരി നല്‍കിയത് തൻ്റെ സ്വന്തം താലിമാലയായിരുന്നു. 1957ൽ എ കെ ജി മുൻകൈയെടുത്ത് തൃശൂർ ആസ്ഥാനമാക്കി ഇന്ത്യാ കോഫീ ബോർഡ് സഹകരണ സംഘമുണ്ടാക്കിയപ്പോൾ വനിതാ പ്രതിനിധിയില്ലാതെ വന്നപ്പോഴാണ് അന്ന് കെ എൻ ലളിത അംഗമാകുന്നത്. പ്രമോട്ടര്‍മാരില്‍ ഒരാളായി മാറിയ ലളിത പിന്നീട് തൻ്റെ താലിമാല വിറ്റ് മൂലധനമായി 200 രൂപ നല്‍കുകയായിരുന്നു.
‘ഇനി കോഫീ ഹൗസാണ് ലളിതയുടെ ആഭരണം’ താലിമാല ഊരി നല്‍കിയപ്പോള്‍ എകെജി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുൻപാണ് ലളിത കോഫി ഹൗസ് പ്രവര്‍ത്തനമാരംഭിക്കുന്നതിന് വേണ്ടി തൻ്റെ താലിമാല വിറ്റ് പണം നല്‍കുന്നത്. ലളിതയുടെ ജീവിതപങ്കാളി എൻ എസ് പരമേശ്വരൻ പിള്ള രചിച്ച ‘കോഫീ ഹൗസിൻ്റെ കഥ’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.
ഒരു സമയത്ത് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ഇന്ത്യൻ കോഫി ഹൗസ് തകര്‍ച്ചയുടെ വക്കില്‍ എത്തിയപ്പോള്‍ അതിനെ രക്ഷിക്കാൻ സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണിയിൽ സിഐടിയു പ്രതിനിധിയായി കെ എൻ ലളിത ഡയറക്ടർ ബോർഡിലേക്ക് മത്സരിച്ചിരുന്നു. അന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കോഫീഹൗസിൻ്റെ ആവശ്യങ്ങൾക്കായി എ കെ ജി എത്തുമ്പോള്‍ പലപ്പോഴും പരമേശൻപിള്ളയുടെയും ലളിതയുടെയും വീട്ടിലാണ് താമസിച്ചിരുന്നത്. ലളിതയുടെ മരണത്തോടുകൂടി കോഫീഹൗസ് പ്രമോട്ടർമാർ എല്ലാവരും ചരിത്രത്തിന്റെ ഭാഗമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

