
മുഖ്യമന്ത്രി ‘കേരളത്തിന്‍റെ സൈന്യം’ എന്ന് വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി കഴിഞ്ഞ എട്ടു വർഷത്തിനിടെ സർക്കാർ ചെലവഴിച്ചത് 5,081 കോടി രൂപ. ഇത് മുൻകാലങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. പുനർഗേഹം പദ്ധതിയിലൂടെ 2,450 കോടി രൂപ ചെലവിൽ ആയിരക്കണക്കിന് വീടുകളും ഫ്ലാറ്റുകളും മൽസ്യത്തൊഴിലാളികൾക്കായി ഇടത് സർക്കാർ യാഥാർത്ഥ്യമാക്കി. ഇതുവരെ 23,763 വീടുകൾ നൽകി ചരിത്രം സൃഷ്ട്ടിക്കാൻ സർക്കാരിന് കഴിഞ്ഞു.
കടലിൽ അപകടത്തിൽപ്പെടുന്നവർക്കുള്ള ഇൻഷുറൻസ് തുക അഞ്ച് ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി ഉയർത്തിയതും ഇടത് സർക്കാരാണ്. ഓഫ് സീസണിലെ ധനസഹായം 3,000 രൂപയിൽ നിന്ന് 4,500 രൂപയായി വർദ്ധിപ്പിച്ചു. കൂടാതെ, ശുചിമുറി നിർമ്മാണത്തിന് ഓരോ കുടുംബത്തിനും 10,000 രൂപ വീതം അധിക സഹായവും നൽകുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിലും തീരദേശ മേഖലയിൽ വൻമുന്നേറ്റമാണ് ഉണ്ടായത്. 2015-ൽ വെറും 14 ആയിരുന്ന ഫിഷിംഗ് ഹാർബറുകളുടെ എണ്ണം ഇന്ന് 25 ആയി വർദ്ധിച്ചു. 11 പുതിയ ഫിഷ് മാർക്കറ്റുകളുടെ നിർമ്മാണവും 65 എണ്ണത്തിന്റെ നവീകരണവും പുരോഗമിക്കുന്നു. പൂന്തുറയിൽ ജിയോട്യൂബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് തീരസംരക്ഷണം ഉറപ്പാക്കുന്ന പ്രക്രിയയും നടക്കുന്നുണ്ട്. ഇന്ത്യയിലെ മികച്ച മറൈൻ സ്റ്റേറ്റ് എന്ന പുരസ്കാരം നേടി കേരളവും, മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഇടത് സർക്കാരും രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

