
കേരളത്തിൻ്റെ വികസന കാഴ്ചപ്പാടിൽ ഊന്നി നിന്നുകൊണ്ടുള്ള പ്രചാരണമാണ് നടത്തുന്നതെന്ന് സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. ജില്ലയിലെ കോൺഗ്രസ് അസാധാരണ നീക്കങ്ങൾ നടത്തുകയാണ്. പറവൂരിൽ അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടാണുള്ളത്.
വി ഡി സതീശൻ്റെ നേതൃത്വത്തിൽ എങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുക എന്നതിന് ഉദാഹരണമാണിത്. വർഗീയ കക്ഷികളുമായി ചേർന്ന് മഴവിൽസഖ്യമാണുള്ളത്. ഒരു ഭാഗത്ത് ജമാഅത്ത് ഇസ്ലാമിയോടും മറുവശത്ത് ബിജെപിയോടും ചേർന്നുകൊണ്ടുള്ള നീക്കം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പറവൂർ നിയമസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗിന് ഒറ്റ സീറ്റ് പോലും നൽകിയിട്ടില്ല. പറവൂർ മുനിസിപ്പാലിറ്റിയിൽ ലീഗ് സീറ്റ് ആവശ്യപ്പെട്ടിട്ട് നൽകിയില്ല. ജമാഅത്തെ ഇസ്ലാമിയെ പറവൂർ മണ്ഡലത്തിൽ മുസ്ലിം യുഡിഎഫിൻ്റെ ഘടക കക്ഷിയാക്കി മാറ്റിയിരിക്കുന്നു. ലീഗിന് സീറ്റു നൽകാത്ത സതീശൻ ജമാഅത്തെ ഇസ്ലാമിക്ക് സീറ്റു നൽകിയെന്ന് എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു.
ആലങ്ങാട് ബ്ലോക്ക് ഡിവിഷനിൽ അറിയപ്പെടുന്ന ജമാഅത്തെ ഇസ്ലാമി നേതാവ് കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. പറവൂർ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസുമായുള്ള നീക്കുപോക്കിൻ്റെ ഭാഗമായി മൂന്ന് വാർഡുകളിൽ BJP സ്ഥാനാർത്ഥി ഇല്ല. വടക്കേക്കരയിൽ അഞ്ച് വാർഡുകളിൽ സ്ഥാനാർഥികൾ ഇല്ല. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബിജെപിക്ക് സ്വാധീനമുള്ള വാർഡിൽ പോലും സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. നേരത്തെ ബിജെപിക്ക് കിട്ടിയ ബ്ലോക്ക് പഞ്ചായത്ത് ചേന്ദമംഗലം ഡിവിഷനിൽ ഇത്തവണ BJP സ്ഥാനാർത്ഥിയില്ല. വർഗീയതയോട് സന്ധി ചെയ്യാത്ത മതനിരപേക്ഷ കേരളത്തിന് ഇത് വലിയ അപകടമാണ്. പറവൂരിൽ VD സതീശൻ രൂപപ്പെടുത്തിയിട്ടുള്ള പദ്ധതി രാഷ്ട്രീയ അർബുദമാണെന്നും VD സതീശൻ ഈ പരീക്ഷണം പലയിടത്തും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

