
സമഗ്രമായ വികസന കാഴ്ചപ്പാടുമായി കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. സുസ്ഥിര മാലിന്യ സംസ്കരണത്തിലൂടെ വൃത്തിയുള്ള നഗരം എന്നതാണ് പ്രകടന പത്രികയിലെ പ്രധാന ഉറപ്പ്. കൊച്ചിക്ക് ആവശ്യം വന്നപ്പോഴൊക്കെ സംസ്ഥാന സർക്കാർ കൊച്ചിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് മന്ത്രി പി രാജീവ്.
കൊച്ചി നഗരത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ആത്മാർത്ഥമായ പരിശ്രമമാണ് കഴിഞ്ഞ അഞ്ചുവർഷം കോർപ്പറേഷനിലെ എൽഡിഎഫ് ഭരണസമിതി നടത്തിയത്. ഇതിൻറെ തുടർച്ചയായി നടപ്പിലാക്കേണ്ട വികസന പദ്ധതികളും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും പ്രകടന പത്രികയിൽ ഉൾപ്പെടുന്നു. കൊച്ചിയെക്കുറിച്ച് സർക്കാരിനുള്ളത് സമഗ്രമായ വികസന കാഴ്ചപ്പാട് ആണെന്നും കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് കൊച്ചിയുടെ മുഖച്ഛായ മാറിയെന്നും പ്രകടന പത്രിക പ്രകാശനം ചെയ്ത മന്ത്രി പി രാജീവ് പറഞ്ഞു. ജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ട് ഉണ്ടാക്കിയ പ്രകടനപത്രിയാണിതെന്ന് മേയർ എം അനിൽകുമാർ പറഞ്ഞു.
സുസ്ഥിര മാലിന്യ സംസ്കരണത്തിലൂടെ വൃത്തിയുള്ള നഗരം എന്നതാണ് പ്രകടന പത്രികയിലെ പ്രധാന ഉറപ്പ്. വെള്ളക്കെട്ടില്ലാത്ത കൊച്ചിക്കായി കനാൽ പുനരുജ്ജീവന പദ്ധതി, പശ്ചാത്തല സൗകര്യ വികസനവും ടൂറിസം വികസനവും യാഥാർത്ഥ്യമാക്കുന്നതിലൂടെ സ്വപ്ന തുല്യമായ കൊച്ചി, ഭാവി ആവശ്യം കൂടി മുന്നിൽ കണ്ടുള്ള കുടിവെള്ള വിതരണ പദ്ധതി, പൊതു ജനാരോഗ്യം ലക്ഷ്യമിട്ടുള്ള പദ്ധതികൾ എന്നിവയും പ്രകടനപത്രിയിൽ വിശദമാക്കുന്നു.
സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ എം ദിനകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ്, കെ ജെ മാക്സി എംഎൽഎ തുടങ്ങിയവരും ഘടകകക്ഷി നേതാക്കളും സന്നിഹിതരായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

