
കേന്ദ്ര ഗവൺമെന്റ് കേരളത്തോട് കാണിക്കുന്ന സാമ്പത്തിക അവഗണനയ്ക്കും തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജനുവരി 5-ന് കേരളത്തിലെ 23,000 വാർഡുകളിലും ‘തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി’ സംഘടിപ്പിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
തൊഴിലുറപ്പ് പദ്ധതി സംരക്ഷണം കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കുറയ്ക്കുകയും നിയമഭേദഗതിയിലൂടെ പദ്ധതിയെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയുമാണെന്ന് പാർട്ടി ആരോപിക്കുന്നു. ഇതിനെതിരെ ജനുവരി 5-ന് വാർഡ് തലങ്ങളിൽ അസംബ്ലികൾ ചേരുകയും കേന്ദ്രത്തിനെതിരെ കുറ്റപത്രം തയ്യാറാക്കുകയും ചെയ്യും. തുടർന്ന് ജനുവരി 15-ന് തിരുവനന്തപുരത്ത് രാജഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന മാർച്ചുകൾ സംഘടിപ്പിക്കും.
കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾക്കും കേരളത്തോടുള്ള അവഗണനയ്ക്കുമെതിരെ ജനുവരി 12-ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും ഇടതുപക്ഷ നേതാക്കളും പങ്കെടുക്കുന്ന സത്യാഗ്രഹ സമരം നടക്കും.
ജനുവരി 15 മുതൽ 22 വരെ കേരളത്തിലെ മുഴുവൻ വീടുകളിലും പാർട്ടി പ്രവർത്തകർ എത്തും. തെരഞ്ഞെടുപ്പിലെ പരാജയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനും ജനങ്ങളുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിപാടി. മതനിരപേക്ഷത സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ഫെബ്രുവരി 1 മുതൽ 15 വരെ കേരളത്തിലാകെ മൂന്ന് മേഖലകളിലായി എൽ.ഡി.എഫ് വാഹന പ്രചരണ ജാഥകൾ സംഘടിപ്പിക്കും. ജനുവരി 15-ഓടെ അഞ്ചര ലക്ഷം വരുന്ന പാർട്ടി മെമ്പർമാർക്കുള്ള റിപ്പോർട്ടിങ് പൂർത്തിയാക്കും.
കേരളത്തിലെ 2,400-ലധികം വരുന്ന ലോക്കലുകളിൽ പൊതുയോഗങ്ങളും വാർഡ് തലങ്ങളിൽ കുടുംബയോഗങ്ങളും സംഘടിപ്പിച്ചുകൊണ്ട് വിപുലമായ രാഷ്ട്രീയ ആശയ പ്രചാരണത്തിനാണ് പാർട്ടി ലക്ഷ്യമിടുന്നത്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെയുള്ള അതിശക്തമായ ജനകീയ മുന്നേറ്റമായി ഈ സമരങ്ങൾ മാറുമെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

