
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ വലിയ സുതാര്യതക്കുറവ് ഉള്ളതായി എം വി ജയരാജൻ. അർഹരായ മുസ്ലിം, ദളിത് വിഭാഗങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കാനും, പകരം വ്യാജ വോട്ടർമാരെ തിരുകിക്കയറ്റാനും കമ്മീഷൻ കൂട്ടുനിൽക്കുന്നുവെന്ന സംശയമാണ് ഉയരുന്നതെന്ന് എം വി ജയരാജൻ പറഞ്ഞു. അപേക്ഷകരുടെ എണ്ണത്തിലെ അസ്വാഭാവികത അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ വോട്ടർമാരെ ചേർക്കാനും (ഫോം 6), പ്രവാസികളെ ചേർക്കാനും (ഫോം 6A), വോട്ട് മാറ്റാനുമായി (ഫോം 8) ആകെ 40,62,182 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 26 ലക്ഷത്തോളം പേരെ ഇതിനകം പട്ടികയിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. കേരളത്തിലെ ജനന രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം പ്രതിവർഷം ശരാശരി 1.5 ലക്ഷം പേർക്ക് മാത്രമേ 18 വയസ്സ് തികയുന്നുള്ളൂ. 2026 ജനുവരിയിൽ 18 വയസ്സ് പൂർത്തിയാകുന്നവരുടെ കണക്കെടുത്താൽ ഇത് പരമാവധി 3 ലക്ഷം മാത്രമേ വരൂ. എന്നാൽ 40 ലക്ഷത്തിലധികം അപേക്ഷകൾ ലഭിക്കുന്നത് വലിയ അസ്വാഭാവികതയായി എം വി ജയരാജൻ ചൂണ്ടിക്കാണിച്ചു.
ഒരു മണ്ഡലത്തിൽ നിന്ന് മറ്റൊന്നിലേക്ക് വോട്ട് മാറ്റുമ്പോൾ പഴയ മണ്ഡലത്തിലെ വോട്ട് ഒഴിവാക്കേണ്ടതാണ്. മുൻപ് തൃശ്ശൂരിലും തിരുവനന്തപുരത്തും ബിജെപി പ്രവർത്തകർ ഇരട്ട വോട്ടുകൾ വ്യാജമായി ചേർത്തതുപോലെ ഇപ്പോഴും നടക്കുന്നുണ്ടോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

