
പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച് രംഗത്തെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകയായ എം.എ ഷഹനാസ്. രാഹുലിന്റെ അറസ്റ്റ്, അയാളുടെ പ്രവൃത്തികൾക്കിരയായി മാനസികാഘാതം അനുഭവിക്കുന്ന സ്ത്രീകൾക്കും ഇരകൾക്കും പരാതികളുമായി ധൈര്യപൂർവ്വം മുന്നോട്ട് വരാനുള്ള ഒരു നടപടിയായി കാണുന്നുതായി എം എ ഷഹനാസ് പറഞ്ഞു. അല്പമെങ്കിലും നാണമുണ്ടെങ്കിൽ എം എൽ എ സ്ഥാനം അയാൾ രാജി വെക്കേണ്ടതായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
കുറ്റാരോപിതനായതിന് ശേഷവും ആളുകൾ അയാളോടൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നത് കാണുമ്പോൾ സമൂഹം എന്താണ് ഇങ്ങനെ എന്ന് ആലോചിച്ചു പോയിട്ടുണ്ട്. വളർന്നു വരുന്ന കുട്ടികൾക്ക് ഇങ്ങനെയുള്ളവർ ഒരു മാതൃകയാകരുതെന്നും അവർ ചൂണ്ടിക്കാട്ടി. സിനിമ, സാഹിത്യ മേഖലകളിലടക്കം രാഹുലിനെ പോലെയുള്ള വേട്ടക്കാർ ഉണ്ടെന്നും, ഇരകൾ ഭയപ്പെടാതെ മുന്നോട്ട് വരണമെന്നും ഷഹനാസ് പറഞ്ഞു.
വരുംതലമുറയിലെ പെൺകുട്ടികൾക്ക് സുരക്ഷിതമായി ജീവിക്കാൻ വേണ്ടി ഇത്തരം വേട്ടക്കാരെ തുറന്നു കാണിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. കൂടുതൽ ഇരകൾ മുന്നോട്ട് വരുന്നത് അവർക്ക് ലഭിക്കുന്ന നീതി മാത്രമല്ല, മറിച്ച് വരാനിരിക്കുന്ന പെൺകുട്ടികളുടെ സുരക്ഷിതത്വത്തിനുള്ള അടയാളപ്പെടുത്തൽ കൂടിയാണ്. ഇതിനായി സമൂഹത്തിൽ ഒപ്പം നിൽക്കുന്ന ധാരാളം നല്ല മനുഷ്യരുണ്ടെന്ന് ഇരകൾ മനസ്സിലാക്കണമെന്നും എംഎ ഷഹനാസ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

