
സംസ്ഥാന വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ഏഴാമത് മെഷിനറി എക്‌സ്‌പോയ്ക്ക് കൊച്ചിയില്‍ തുടക്കം. കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ച എക്‌സ്‌പോയില്‍ പേപ്പര്‍ കപ്പ് നിര്‍മാണ യന്ത്രം മുതല്‍ മുന്തിയ ഇനം ക്രെയിന്‍ വരെ പ്രദര്‍ശനത്തിനുണ്ട്. നാല് ദിവസം നീളുന്ന എക്‌സ്‌പോ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. മെഷിനറി എക്‌സ്‌പോ വിപുലപ്പെടുന്നത് വ്യവസായ രംഗം ആധുനികവത്കരിക്കപ്പെടുന്നു എന്നതിന്റെ തെളിവാണെന്ന് മന്ത്രി പറഞ്ഞു.
സ്‌കെയില്‍സ് ആന്റ് ബാലന്‍സ്, പ്രിസിഷന്‍ യന്ത്രങ്ങള്‍, ഡീഹൈഡ്രേറ്റര്‍, പലതരം പാക്കിങ് സൊലൂഷന്‍സ്, വിവിധ പ്രിന്റിങ് യന്ത്രങ്ങള്‍, വിവിധോദ്ദേശ്യ ക്രെയിന്‍ തുടങ്ങി ആധുനിക യന്ത്രങ്ങള്‍… എല്ലാമുണ്ട് എക്‌സ്‌പോയില്‍. കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഇരുന്നൂറിലേറെ സ്റ്റാളുകളിലായി ഒരുങ്ങിയ മെഷിനറി എക്‌സ്‌പോയിൽ, തുടങ്ങിയ ദിവസം മുതല്‍ തന്നെ സന്ദര്‍ശകരുടെ തിരക്കാണ്. വയര്‍, ട്യൂബ്, എൽ ഇ ഡി ലൈറ്റുകള്‍ തുടങ്ങിയ വൈദ്യുത ഉപകരണങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.
സൈലന്റ് ജനറേറ്ററുകളും പോര്‍ട്ടബിള്‍ ബയോഗ്യാസും തയ്യല്‍യന്ത്രങ്ങളും ഹോളോ മാര്‍ക്ക് യന്ത്രങ്ങളും തേങ്ങ പ്രൊസസിങ് മെഷീനും ചപ്പാത്തിയും അപ്പവുമുണ്ടാക്കുന്ന പുതുതലമുറ മെഷീനുകളും എക്‌സ്‌പോയിലെ കൗതുക കാഴ്ചകളാണ്.
കേരളത്തിനു പുറമേ ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള മെഷിനറി നിര്‍മാതാക്കളും എക്സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്. സംരംഭകര്‍ക്കും സംരംഭം തുടങ്ങാനിരിക്കുന്നവര്‍ക്കും സാങ്കേതിക- വാണിജ്യ ഉള്‍ക്കാഴ്ചകളും വിശദാംശങ്ങളും നല്‍കുന്നതിന് പുറമെ, ബ്രാന്‍ഡ് നിര്‍മാണത്തിനും എക്സ്പോ അവസരം ഒരുക്കുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെ നടക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. എക്‌സ്‌പോ 23ന് സമാപിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

