
കൊല്ലം കോർപ്പറേഷൻ യു ഡി എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ കൊല്ലത്ത് ഡി സി സി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മഹിളാ കോൺഗ്രസ് നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്. കൊല്ലൂർവിള സിറ്റിങ്ങ് കൗൺസിലർ ഹംസത്ത് ബീവിയാണ് വിമർശനവുമായി രംഗത്ത് എത്തിയത്. കൊല്ലൂർവിള എന്നല്ല ഒരു സ്ഥലത്തും മതന്യൂനപക്ഷങ്ങൾക്ക് ഡിസിസി വില കൽപ്പിക്കുന്നില്ലെന്നും സിറ്റിങ്ങ് കൗൺസിലർ ഹംസത്ത് ബീവി ആരോപിച്ചു.
ഡി സി സി ചെയ്തത് വഞ്ചനയാണ്. ഒരു മാസം മുമ്പേ കൊല്ലൂർവിള ഡിവിഷൻ സീറ്റ് മഷ്ഹൂർ പള്ളിമുക്കിന് മാറ്റി വെച്ചിട്ടാണ് തർക്ക നാടകം നടത്തിയത്. ബിന്ദു കൃഷ്ണയും, കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അൻസർ അസീസും എൻ എസ് എസ് നേതാവ് ഗിരീഷ് കുമാറാറുമാണ് ഇതിന് പിന്നിലെന്നും ഹംസത്ത് ബീവി ആരോപിക്കുന്നു.
ഐ ഗ്രൂപ്പിന് പട്ടത്താനവും കൊല്ലൂർ വിളയും ഭരണിക്കാവും കൊടുത്തു. 8പേർ മത്സരരംഗത്തുള്ളപ്പോൾ ആരോടും അഭിപ്രായം ചോദിക്കാതെ നേതൃത്വം എൻ എസ് എസിന് താൽപ്പര്യമുള്ള വ്യക്തിക്ക് സീറ്റ് നൽകിയെന്നും അവർ പറഞ്ഞു. കൊല്ലൂർവിള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഗ്രൂപ്പിൽ നിന്നാണ് ശബ്ദ സന്ദേശം പുറത്തായത്.
ഇതേ വിഷയത്തിൽ ഇന്നലെ, ഡി സി സി ഓഫീസിന് മുന്നിൽ ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്ററുകൾ പതിച്ചിരുന്നു. ‘താമര ബിന്ദു’ എന്ന തലക്കെട്ടിൽ താമര ചിഹ്നത്തോടൊപ്പം മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം വച്ച പോസ്റ്ററടക്കമാണ് പതിച്ചത്. കൊല്ലൂർവിള സീറ്റ് ബിന്ദു കൃഷ്ണ വിറ്റു എന്നും പോസ്റ്ററിൽ ആരോപിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


