
തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായി പരസ്യസഖ്യമാകാമെന്ന മുസ്ലിംലീഗ് നിലപാടിൽ യുഡിഎഫിൽ തർക്കം മുറുകുന്നതിനിടെ മലപ്പുറത്ത് വീണ്ടും ഇവ ശരിവയ്ക്കുന്ന സംഭവങ്ങൾ പുറത്തുവരികയാണ്.
ഇപ്പോഴിതാ മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആണ് 8,9 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ മുസ്‌ലിം ലീഗ്- കോണ്‍ഗ്രസ്- ജമാഅത്ത് നേതാക്കള്‍ ഒരുമിച്ച് വേദി പങ്കിട്ടത്. യുഡിഎഫ് മേലാറ്റൂര്‍ പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത് എങ്കിലും പ്രദേശത്തെ പ്രമുഖ ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ മേല്‍നേട്ടത്തിലാണ് പരിപാടി നടന്നത്. മാത്രമല്ല മേലാറ്റൂർ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഉള്‍പ്പടെ രണ്ട് വാര്‍ഡുകള്‍ വെൽഫെയർ പാർട്ടിക്ക് നൽകിയിട്ടുമുണ്ട്. മുന്നേ ഈ രണ്ട് വാർഡുകളും മുസ്ലീം ലീഗ് മത്സരിച്ചിരുന്നവയായിരുന്നു.
ഇത്തരം നിലപാടുകൾക്ക് നേരെ മുന്നണിയിൽ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പരസ്യമായി എതിർത്ത് മതനിരപേക്ഷ മുഖം സംരക്ഷിക്കുക, രഹസ്യധാരണയിൽ വോട്ടും സീറ്റും ഉറപ്പാക്കുക എന്നതാണ് കോൺഗ്രസ് ഉണ്ടാക്കിയ ധാരണ. എന്നാൽ വെൽഫെയർപാർടിയുമായി രഹസ്യധാരണ മതിയെന്ന തീരുമാനങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. യുഡിഎഫിനകത്തുള്ള ഭിന്നത കണക്കിലെടുക്കാതെ ശക്തമായ ബന്ധം യുഡിഎഫുമായി ഉണ്ടാക്കാനുള്ള നീക്കത്തിലാണ് ജമാഅത്തെ ഇസ്ലാമി എന്ന്തെളിയിക്കുന്ന സംഭവങ്ങളാണ് മലപ്പുറത്തുനിന്നടക്കം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

