
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മോശം സന്ദേശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്, റിനി ആൻ ജോർജ് മൂന്ന് വർഷങ്ങൾക്ക് മുൻപേ പരാതി നൽകിയിരുന്നതായി സ്ഥിരീകരിച്ച് മലയാള മനോരമ വാർത്ത. എന്നാൽ വി ഡി സതീശൻ ഇത് ‘ഒറ്റപ്പെട്ട സംഭവമെന്ന്’ മുദ്രകുത്തി നടപടിയെടുത്തില്ല എന്നും വാർത്തയിൽ പറയുന്നു. പരാതി വന്നതിന് ശേഷവും രാഹുലിനെ വി ഡി സതീശൻ സംരക്ഷിച്ചു. റിനിയുടെ പരാതി പരിഹരിച്ചിരുന്നു എന്ന സതീശന്‍റെ വാദം പൊളിക്കുന്നതാണ് ഈ റിപ്പോർട്ട്.
പാർട്ടിക്കകത്തെ എതിർപ്പുകൾ മറികടന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും കൊണ്ടുവന്നതും പാലക്കാട് സ്ഥാനാർഥിയാക്കിയതുമെല്ലാം പ്രതിപക്ഷ നേതാവ് നേതാവായിരുന്നെന്നും റിപ്പോർട്ട് പറയുന്നു. മറ്റ് വനിതാ നേതാക്കളും പരാതി നൽകിയെന്ന് മനോരമ വാർത്തയിൽ ഉണ്ട്. കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ പരാതി വന്നതോടെ തനിക്ക് പഴി കേൾക്കാൻ ഇടയുണ്ടെന്ന് മനസിലാക്കിയ വി ഡി സതീശൻ പതിയെ രാഹുലിന് കവചമൊരുക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു.
എന്നാൽ, രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന നിലപാടിന് സതീശൻ ഇപ്പോഴും അനുകൂല നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. മുതിർന്ന നേതാക്കൾ അടക്കം എതിർ നിലപാട് സ്വീകരിക്കുമ്പോഴും രാഹുലിനെ പൂർണമായും കൈവിടാനാകാത്ത സാഹചര്യമാണ് സതീശൻ പക്ഷത്തുള്ളത്. രാഹുലിനെ സതീശൻ അടക്കമുള്ള നേതാക്കൾ സംരക്ഷിക്കാൻ ശ്രമിച്ചതിൽ എഐസിസി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഒൻപതിലധികം പരാതികളാണ് എഐസിസി നേതൃത്വത്തിനു മുന്നിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പലരും നൽകിയിട്ടുള്ളത് എന്നാണ് സൂചന.
കെപിസിസി, എഐസിസി നേതാക്കൾ തീരുമാനമെടുത്ത് രാജിവെപ്പിച്ചതാണെന്നും രാജി പ്രഖ്യാപിക്കാനുള്ള സ്വാതന്ത്ര്യം മാത്രം രാഹുലിന് വിട്ടുകൊടുത്തതായും മനോരമ റിപ്പോർട്ടിൽ പറയുന്നുണ്ട്. തെളിവുകൾ അടക്കം പുറത്ത് വന്നതോടെ, ഷാഫി പറമ്പിലും കൈവിടുകയും ചെയ്തു. വിഷയം അന്വേഷിക്കാൻ കോൺഗ്രസ് സമിതി രൂപീകരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

