
നമ്മുടെ ഇന്ദ്രിയങ്ങൾ വലിയൊരു അനുഗ്രഹമാണെന്നും അവ നഷ്ടപ്പെടുമ്പോഴാണ് അതിന്റെ വില നാം തിരിച്ചറിയുന്നതെന്നും നടൻ മമ്മൂട്ടി. കെയർ ആൻഡ് ഷെയർ വാർഷികാഘോഷത്തിൽ ‘കാതോട് കാതോരം’ പദ്ധതി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കെയർ ആൻഡ് ഷെയറു’മായി തനിക്ക് 16 വർഷത്തെ ബന്ധമാണ് ഉള്ളതെന്നും, ഈ സംഘടനയിൽ അംഗമായതിലൂടെ ആയിരക്കണക്കിന് ജനങ്ങളുടെ നിസ്വാർത്ഥമായ സ്നേഹം തനിക്ക് പല കാലങ്ങളിലായി ലഭിച്ചിട്ടുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. പത്മഭൂഷൺ ലഭിച്ചതിൽ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
കേൾവിശക്തിയില്ലാത്തവർക്ക് സംഗീതവും പ്രകൃതിയുടെ ശബ്ദങ്ങളും ഭാഷയും ആസ്വദിക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് കാതോടു കാതോരം പദ്ധതിയുടെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു. ശ്രവണ സഹായികൾ അർഹരായവർക്ക് ലഭ്യമാക്കുമ്പോൾ നൽകേണ്ട ബോധവൽക്കരണത്തിന്റെ പ്രാധാന്യവും അദ്ദേഹം ഓർമ്മപ്പെടുത്തി. ശബ്ദത്തിന്റെ ലോകവുമായി പരിചയമില്ലാത്ത ഒരു വ്യക്തി അതിലേക്ക് കടന്നുവരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങൾ മമ്മൂട്ടി തനിക്ക് ഉണ്ടായ ഒരു അനുഭവത്തിലൂടെ പങ്കുവെക്കുകയും ചെയ്തു.
നന്മ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെയാണ് മനുഷ്യജീവിതം പൂർണ്ണമാകുന്നത്. മറ്റൊരാൾക്ക് സഹായം ചെയ്യുമ്പോൾ, അവർ തിരിച്ച് നന്ദി കാണിച്ചില്ലെങ്കിൽ പോലും അത് ചെയ്യുന്ന വ്യക്തിക്ക് വലിയൊരു മനസ്സുഖം നൽകുന്നുണ്ട്. എല്ലാവർക്കും നന്മ ചെയ്യാനുള്ള മനസ്സ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നതായും മമ്മൂട്ടി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

