
ഏത് വിധേനയും സർക്കാരിനെ ഇകഴ്ത്തി കാണിക്കുക എന്ന് ലക്ഷ്യത്തോടെ നടക്കുന്ന ചില മാധ്യമങ്ങൾക്ക് ഇപ്പോൾ മോശം സമയമാണ്. എന്തൊക്കെ പയറ്റിയിട്ടും ഒന്നും അങ്ങോട്ട് ശെരിയാകുന്നില്ല എന്നതാണ് വാസ്തവം. കേരളത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും മുന്നോട്ടുവച്ച് ഇന്ന് അവതരിപ്പിച്ച ജനകീയ ബജറ്റ് ജനങ്ങൾ ഏറ്റെടുത്തപ്പോൾ പോൾ നടത്തി പണി വാങ്ങിയിരിക്കുകയാണ് മനോരമ. ബജറ്റിനെതിരെ ഒരു പൊതുഅഭിപ്രായം പ്രതീക്ഷിച്ചാണ് പോൾ നടത്തിയതെങ്കിലും 89% പേരും ബജറ്റ് മികച്ചതെന്ന് രേഖപ്പെടുത്തിയതോടെ പോൾ നടത്തിയ പേജ് തന്നെ മനോരമ പിൻവലിക്കുകയായിരുന്നു.
ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ തന്നെ ബജറ്റിന് മാർക്കിടാനായി മനോരമ പോൾ പേജ് ആരംഭിച്ചിരുന്നു. മികച്ചത്, ശരാശരി, മോശം എന്നിങ്ങനെ മൂന്ന് തരത്തിൽ മാർക്കിടാനുള്ള ഓപ്‌ഷനുകളാണ് ജനങ്ങൾക്ക് ഉണ്ടായിരുന്നത്. ധനമന്ത്രി കെ എൻ ബാലഗോപാല്‍ വിപ്ലവ പ്രഖ്യാപങ്ങളോടെ തന്റെ ബജറ്റ് അവതരണം പൂർത്തിയാക്കുമ്പോഴേക്കും 90 ശതമാനത്തോളം പേരും മികച്ചതെന്ന് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു. 8 ശതമാനം മോശമെന്ന് രേഖപ്പെടുത്തിയപ്പോൾ 2 ശതമാനം ശരാശരിയെന്നും അഭിപ്രായപ്പെട്ടു.
സർവേയിൽ പ്രതീക്ഷിച്ചതിൽ നിന്ന് വമ്പൻ മാർജിനിൽ നേരെ വിപരീതഫലം ഉണ്ടായപ്പോൾ പോൾ പേജോടെ മുക്കി മനോരമ രക്ഷപ്പെടുകയായിരുന്നു. കോൺഗ്രസിനും യുഡിഎഫിനും പിടിവള്ളിയാക്കാൻ എന്തെങ്കിലും കിട്ടുമോ എന്നുനോക്കി നടത്തിയ ശ്രമമാണ് പാളിയത്. മനോരമ പേജ് പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് മനോരമയുടെ നടപടിയിൽ പരിഹാസ കമന്റുകളുമായി എത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


