
ഇടത്പക്ഷ സർക്കാരിനെ മുച്ചൂടും തകർക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ ഊന്നിയാണ് ഇപ്പോൾ മലയാളത്തിലെ ചില പ്രമുഖ പത്രങ്ങൾ ഇറങ്ങി തിരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രധാന വാർത്തകളെ ഈ മാധ്യമങ്ങൾ സ്വീകരിക്കുന്ന രീതി ഇതിനോടകം തന്നെ വോട്ടർമാർ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ച ചെയ്തതുമാണ്. മാതൃഭൂമിയും മലയാള മനോരമയും ഇടതുപക്ഷത്തെയും എൽഡിഎഫിനെയും ലക്ഷ്യമിട്ട് വാർത്തകൾ വളച്ചൊടിക്കുന്ന പണി തകൃതിയായി നടത്തി വരുന്നുണ്ട്. അതിന് ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ശബരിമലയിൽ നടന്ന അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിവാദം. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടിയിൽ പങ്കെടുത്തവർക്കുള്ള പ്രതിഫലം വിതരണം സംബന്ധിച്ച വാർത്തയിൽ “ആ പണം ഗോവിന്ദ” എന്ന ശീർഷകം നൽകി കൊണ്ടാണ് മാതൃഭൂമിയുടെ പി ആർ വർക്ക് ആവർത്തിക്കുന്നത്.
വൗച്ചറിലുണ്ടായിരുന്ന പേര് മാറ്റി പകരം ഗോവിന്ദ എന്ന് പേര് വിളക്കി ചേർത്ത് ഒരു ഉഗ്രൻ തലക്കെട്ട് കൊടുത്താൽ അത് ചില വായനക്കാരിലെങ്കിലും തെറ്റിദ്ധാരണ സൃഷ്ടിക്കും. എന്നാൽ ഈ പത്രം കോൺഗ്രസിന്റെ പുതുയുഗ യാത്രയിൽ നടന്ന സ്നേഹത്തള്ളലിനെ തിരുവനന്തപുരം എഡിഷനിൽ ഒഴിവാക്കിയതും ശ്രദ്ധേയമാണ്. പകരം വി ഡി സതീശന്റെ ന്യായീകരണം സ്റ്റേറ്റ് പേജിൽ എല്ലാകണ്ണുകളിലും ഉടക്കുന്ന രീതിയിൽ പ്രത്യേകം നൽകിയിട്ടുമുണ്ട്. ഇതൊന്നും മനസ്സിലാകത്തവരാണ് പൊതുജനം എന്ന ഈ കൂട്ടരുടെ ധാരണ ഇനിയെങ്കിലും ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കാര്യങ്ങൾ കൃത്യവും വ്യക്തവുമായി ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ചേർക്കുന്നു.
മാതൃഭൂമിയുടെ ഇന്നത്തെ ഏനക്കേടുകളിൽ ചിലവ.
വാർത്തകളിൽ ഇടതുപക്ഷത്തിനെതിരെ ദുസ്സൂചനകൾ നിറക്കുക , ഇടതുമായി ബന്ധപ്പെട്ട വാർത്തകൾ വളച്ചൊടിക്കുക , കല്ലുവച്ച നുണയെഴുതുക , ഇഷ്ടപ്പെട്ടവർക്ക് ഗ്ലാനിയുണ്ടാക്കുന്ന വാർത്തകൾ തമസ്ക്കരിക്കുക ……. മനോരമയും മാതൃഭൂമിയും തിരഞ്ഞെടുപ്പ് അടുത്തതോടെ LDF ന് വിശിഷ്യാ സി പി എമ്മിനെതിരെയുള്ള ആക്രമണത്തിന് ആവനാഴിയിലെ സകല അടവുകളും പയറ്റുകയാണ്.
ശബരിമലയിൽ നടന്ന അയ്യപ്പ സംഗമത്തോടനുബന്ധിച്ച് നടന്ന കലാപരിപാടിയിൽ പങ്കെടുക്കാത്ത ഭജന സംഘത്തിൻ്റെ പേരിലാണ് പങ്കെടുത്തവർക്ക് പ്രതിഫലം നൽകിയതെന്ന വാർത്തയ്ക്ക് മാതൃഭൂമി ശീർഷകം ” ആ പണം ഗോവിന്ദ ” . പണം നഷ്ടപ്പെട്ടിട്ടില്ല . വൗച്ചറിൽ പേരു മാറി. പക്ഷെ പണവും ….. ഗോവിന്ദൻ എന്ന പേരും വിളക്കി ചേർത്ത് ” ഉഗ്രൻ “ശീർഷകം. ഉദ്ദേശ്യം സിമ്പിൾ . കുറേപ്പേരെങ്കിലും അത് ഗോവിന്ദൻ മാഷ് മോഷ്ടിച്ചെന്ന് കരുതണം . അയ്യപ്പ സംഗമം : പങ്കെടുക്കാത്തവർക്ക് പണം നൽകി……. എന്ന് നേരെ ചൊവ്വെ എഴുതിയാൽ ഗുമ്മില്ല . റിപോർട്ടർമാരെ പരിശീലിപ്പിച്ചിരിക്കുന്നത് എങ്ങനയും
വാർത്ത ഇടതു വിരുദ്ധതയ്ക്ക് സഹായമാവും വിധം ചമയ്ക്കണം. സംസാരത്തിൽ പറയുന്ന പ്രയോഗമാണ് ….ആ പണം ഗോവിന്ദ എന്നത് . പക്ഷെ പത്ര ഭാഷയിൽ ഇതാദ്യമായി പ്രയോഗിച്ച് ഊറ്റം കൊള്ളുന്നു മാതൃഭൂമി.
സതീശൻ്റെ യാത്രയ്ക്കിടയിൽ കറ്റ്യാടിയിലുണ്ടായ ഉന്തും തള്ളും വീഴലും ഒക്കെ നാം കണ്ടതാണ്. മാതൃഭൂമി ഇന്നലെ തിരുവനന്തപുരം എഡിഷനിൽ ആ വാർത്ത നൽകിയതേയില്ല. പക്ഷെ സതീശൻ സംഭവത്തിന് നൽകിയ വിശദീകരണം സ്റ്റേറ്റ് പേജിൽ എല്ലാവരും ശ്രദ്ധിക്കത്തക്കവിധം പ്രത്യേക കോളമായി നൽകി. ഇവിടെ പത്രം ഇഷ്ടനായകനായ സതീശനു വേണ്ടി ഷോക് അബ്സോർബർ ആയി പ്രവർത്തിക്കുന്നു.
നടപ്പാത വഴി സ്കൂട്ടർ ഓടിച്ചവനെ തടത്ത വയോധികയുടെ കഥയുടെ ശീർഷകത്തിൽ ” കടക്കൂ പുറത്ത് ” കയറ്റി …… സ്ഥിരമായി മുഖ്യനെതിരെ നടത്തുന്ന നരേറ്റീവ് ഓർമ്മിപ്പിക്കുന്ന പത്രം …… തിരുവനന്തപുരത്ത് കുമ്പിച്ചൽ കടവ് പാലമുദ്ഘാടനച്ചടങ്ങിൽ ….. തനിക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ജില്ലാ പഞ്ചായത്തംഗത്തെ വിലക്കി ( ഒന്നാം പേജിലെ കടക്കൂ പുറത്തിൻ്റെ മറ്റൊരു വേർഷൻ ) എന്ന് വാർത്ത നൽകുന്നു . അങ്ങനെ സംഭവിച്ചില്ലെന്ന ജില്ലാ പഞ്ചായത്തംഗത്തിൻ്റെ വിശദീകരണം ചെറിയ ഉപശീർഷകമാക്കി നൽകി ….. ശീർഷകത്തിലെ നുണ വിസ്തരിച്ചെഴുതി കലിപ്പ് തീർക്കുന്നു പത്രം . കാട്ടാക്കടയിലെ ഏതോ ഓണം കേറാ മൂലയിൽ നടന്ന വാർത്ത , പിണറായി വിരുദ്ധ നരേറ്റീവിന് സ്കോപ്പുള്ളതു കൊണ്ട് സ്റ്റേറ്റ് പേജിൽ ഇടം നൽകി ആദരിക്കാനും മാതൃഭൂമി മറന്നില്ല .
മറ്റൊരു വാർത്ത കേരള വി.സിയുമായി ബന്ധപ്പെട്ടതാണ്. അയാളുടെ വീട്ടിൻ്റെ മുന്നിൽ SFI പോസ്റ്റർ ഒട്ടിച്ചതിൻ്റെ വിലാപമാണ് പ്രമേയം . നിലവിലെ യൂണിവേഴ്സിറ്റി യൂണിയനെ കൊണ്ട് യുവജനോത്സവം നടത്തിക്കാതിരിക്കാൻ വി.സി സകല കുതന്ത്രവും പയറ്റി. അതിനെതിരെ വിദ്യാർത്ഥി സമരം നടന്നപ്പോൾ ….. വി.സിയുടെ തൻപോരിമ മറച്ചു വച്ച് കുട്ടികൾ അനാവശ്യ സമരം നടത്തുന്നു എന്നായിരുന്നു മാതൃഭൂമിയുടെ കരച്ചിൽ. പിള്ളേര് ഹൈക്കോടതിയിൽ പരാതി കൊടുത്തപ്പോൾ ….. കോടതി വി.സിയെ കുടഞ്ഞു. കാലാവധി തീരുന്നതിനു മുൻപ് യൂണിയൻ പിരിച്ചു വിട്ട കുന്നുമ്മൽ മോഹനൻ്റെ നടപടി റദ്ദാക്കിയ കോടതി മര്യാദയ്ക്ക് ഫണ്ട് റിലീസ് ചെയ്യാനും ഉത്തരവിട്ടു. കോടതി ഉത്തരവിനെ തുടർന്ന് ആഹ്ലാദ പ്രകടനം നടത്തിയ കുട്ടികൾ ….. കുന്നുമ്മലിൻ്റെ വസതിക്ക് മുന്നിൽ ബോർഡു ഫിറ്റാക്കി. മാതൃഭൂമി പൊട്ടിക്കരയുന്നു.
Also read : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ; ഇനി അഞ്ച് പേരിലൂടെ ജീവിക്കും
തിരഞ്ഞെടുപ്പ് അടുത്തതോടെ സതീശനേക്കാൾ വെപ്രാളം മനോരമ – മാതൃഭൂമികളുടെ നേതൃത്വത്തിലുള്ള മാധ്യമ മുന്നണിക്കാണ്. വരും ദിവസങ്ങളിൽ സതീശനേക്കാൾ കൂടുതൽ പിരിയിളക്കം ഇവന്മാർക്കുണ്ടാകും . ഉറപ്പ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


