
ദില്ലിയിൽ അരവിന്ദ് കെജ്രിവാളിനെ ജയിലിലടച്ചതുപോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ജയിലിലടയ്ക്കാൻ കോൺഗ്രസ് നേതൃത്വം ബിജെപിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് മന്ത്രി എംബി രാജേഷ്. ദില്ലിയിൽ ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയും കോൺഗ്രസും ഒത്തുകളിച്ചിട്ടുണ്ടെന്ന് എംബി രാജേഷ് പറഞ്ഞു. അവിടെ ഇഡിയുടെയും സിബിഐയുടെയും നടപടികൾക്ക് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകിയിരുന്നു. ഇതേ തിരക്കഥ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിലും നടപ്പാക്കാൻ ശ്രമിച്ചതായും മന്ത്രി പറഞ്ഞു.
ഡൽഹിയിലേതിനേക്കാൾ വ്യാപകമായി കേരളത്തിൽ ഇഡിയെയും സിബിഐയെയും ഇതിനായി ഉപയോഗിച്ചു. ഡൽഹിയിൽ പിസിസി പ്രസിഡന്റാണ് പരാതി നൽകിയതെങ്കിൽ കേരളത്തിൽ കോൺഗ്രസ് എംഎൽഎമാരാണ് കേന്ദ്ര ഏജൻസികൾക്ക് പിന്തുണ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കെജ്രിവാളിനെതിരായ കള്ളക്കേസിൽ ഇന്ത്യ ബ്ലോക്കിലെ മറ്റ് കക്ഷികൾ ബിജെപിക്കെതിരെ രംഗത്തുവന്നപ്പോഴും, കോൺഗ്രസ് ഈ വിഷയത്തിൽ ബിജെപിക്കെതിരെ സംസാരിക്കാൻ തയ്യാറായിരുന്നില്ല. ഇത് കോൺഗ്രസും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ തെളിവായി മന്ത്രി ചൂണ്ടിക്കാട്ടി. ദില്ലിയിൽ ഈ ഓപ്പറേഷൻ വിജയിച്ചെങ്കിലും കേരളത്തിലെ ഇടതുപക്ഷ മുന്നണിയുടെയും സിപിഐഎമ്മിന്റെയും കരുത്ത് കാരണം ഈ നീക്കം ഇവിടെ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

