
സതീശൻ്റെ നുണകൾ’ എന്ന ഫാക്റ്റ് ചെക്ക് പേജ് മെറ്റ പൂട്ടിച്ചു . പലകാല ഘട്ടങ്ങളിലായി പ്രതിപക്ഷ നേതാവ് പറഞ്ഞ നുണകളും അതിൻ്റെ വസ്തുതയും വിവരിക്കുന്ന ഈ പേജ് രണ്ടാഴ്ച്ച മുൻപാണ് ആരംഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ പേജിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ പലതും സാമൂഹ്യ മാധ്യമത്തിൽ തരംഗമായിരുന്നു. പേജ് വെറും രണ്ടാഴ്ചയ്ക്കകം തന്നെ വലിയ സ്വീകാര്യത നേടിയിരുന്നു. ഇതിനോടകം തന്നെ 1.23 ലക്ഷം (123K) ഫോളോവേഴ്സിനെ പേജ് സ്വന്തമാക്കിയിരുന്നു. അതേസമയം കോൺഗ്രസ് വെട്ടുകിളികളുടെ ആക്രമണത്തിൽ പിന്തിരിഞ്ഞോടാൻ തയ്യാറാകില്ല എന്ന ആഹ്വാനത്തോടെ ഇടത്പക്ഷ അനുഭാവികൾ സതീശന്റെ നുണകൾ എന്ന പേജ് ഫെബ്രുവരി 27 നാല് മണിക്ക് റീലോഞ്ച് ചെയ്യാൻ തീരുമാനിച്ചു.
പേജിന് നേരെ കോൺഗ്രസ് ഐ ടി സെൽ ചാറ്റ് ബോട്ട് സംഘത്തെ ഉപയോഗിച്ച് വൈകുന്നേരത്തോടെ കൃത്രിമ ഫോട്ടോവേഴ്സിനെ സൃഷ്ടിച്ച് പേജിൻ്റെ വിശ്വാസ്യത കളയാൻ ആദ്യം ശ്രമം നടത്തി. എന്നാൽ പേജിൻ്റെ അഡ്മിൻ ഈ കാര്യം ചൂണ്ടി കാട്ടി പോസ്റ്റ് ഇട്ടതോടെ ആ നീക്കം പാളി. ഇതിന് പിന്നാലെയാണ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ പേജിന് മെറ്റ വിലക്ക് ഏർപ്പെടുത്തിയത്. മെറ്റയുടെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് വിരുദ്ധമാണ് പേജ് എന്നാണ് മെറ്റക്ക് ലഭിച്ച പരാതി. ഇതേ തുടർന്ന് ആൾമാറാട്ടം എന്ന് ചൂണ്ടി കാണിച്ച് മെറ്റ പേജ് പൂട്ടിക്കുകയായിരുന്നു. പ്രൊഫൈൽ ചിത്രമായി വിഡി സതീശൻ്റെ കാർട്ടൂൺചിത്രം ആണ് ഉണ്ടായിരുന്നത്. ആൾമാറാട്ടം ചൂണ്ടി കാട്ടി പരാതി നൽകാൻ യഥാർത്ഥ വ്യക്തിക്ക് മാത്രമേ പറ്റു എന്നിരിക്കെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പരാതിയിൽ ആണോ പേജ് പൂട്ടിച്ചത് എന്ന സംശയവും ഉയരുന്നുണ്ട്.
ഈ പേജിൽ വരുന്ന വീഡിയോയുടെ ചുവട് പിടിച്ച് സതീശൻ്റെ നുണ പറച്ചിൽ മൽസരങ്ങൾ നടന്ന് വന്നിരുന്നു. തൻ്റെ പേരിൽ വീഡിയോ പ്രചരിക്കുന്നതിലും അത് സാമൂഹ്യ മാധ്യമ പേജുകളിൽ ഇടം പിടിക്കുന്നതിലും സതീശൻ നേരത്തെ ക്ഷുഭിതനായിരുന്നു. വിവിധ കാലഘട്ടങ്ങളിൽ സതീശൻ പറയുന്ന നുണകളും അതിൻ്റെ യഥാർത്ഥ വസ്തുതയും പൊതുജനങ്ങളെ അറിയിക്കാനും പ്രതിപക്ഷനേതാവിൻ്റെ ഇരട്ടമുഖം തുറന്ന് കാണിക്കാനും ഇടതുപക്ഷ അനുഭാവികൾ തുടങ്ങിയ പേജ് ആയിരുന്നു ‘സതീശൻ്റെ നുണകൾ.
പേജ് പൂട്ടിച്ചതിന് പിന്നിൽ കനഗോലു വാടകക്ക് എടുത്ത സംഘം ആണെന്നത് ഉറപ്പാണ്. ഇവരുടെ കടുത്ത സൈബർ ആക്രമണം ആണ് പേജിന് നേരെ ഉണ്ടായിരുന്നത്. ആവിഷ്കാര സ്വാതന്ത്യത്തിന് വേണ്ടി വാ തോരാതെ പ്രസംഗിക്കുന്ന പ്രതിപക്ഷ നേതാവിൻ്റെ ഭീരുത്വം നിറഞ്ഞ നടപടി അദ്ദേഹത്തിൻ്റെ മറ്റൊരു ഇരട്ടമുഖത്തെയാണ് പുറത്ത് കൊണ്ടു വരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

