
തൊഴിലുറപ്പ് നിയമഭേദഗതിയില്‍ കേരളത്തിന്‍റെ പ്രതിഷേധം വ്യക്തമാക്കി മന്ത്രി എംബി രാജേഷ്. കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ഇടതുമുന്നണി പ്രമേയം. ഈ മാസം 22-ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധം നടത്തുമെന്ന് മന്ത്രി അറിയിച്ചു. നിയമ ഭേദഗതി തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യം കുറിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
തൊഴിലുറപ്പ് നിയമ ഭേദഗതി രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ യുദ്ധ പ്രഖ്യാപനമാണെന്നും മന്ത്രി തുറന്നടിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും ഇടതുമുന്നണി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് വരാനാണ് എല്‍ഡിഎഫ് തീരുമാനം. കേവലം പേരുമാറ്റല്‍ മാത്രമായി വിഷയത്തെ ലഘൂകരിക്കുന്ന കേരളത്തിലെ പ്രതിപക്ഷത്തെയും എം ബി രാജേഷ് വിമര്‍ശിച്ചു.
40 % തുക ഇനി മുതൽ സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരും. 1600 കോടി രൂപയാണ്
ഓരോ വർഷവും സംസ്ഥാനത്തിന് ബാധ്യതയായി വരുന്നത്. 826.9 കോടി രൂപ ഇപ്പോൾ തന്നെ കേന്ദ്രം തരാൻ ഉണ്ട്. കുടിശിക വരുത്തുന്നത് ബോധപൂർവമാണെന്നും മന്ത്രി വിമർശിച്ചു. തൊഴിൽ ദിനങ്ങൾ പരിമിതപ്പെടുത്താനും നീക്കമുണ്ട്. 90% ജോലിയെടുക്കുന്നത് സ്ത്രീകളാണ്. സ്ത്രീകൾക്ക് എതിരെയുള്ള വെല്ലുവിളിയാണ്
ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെൻ്റിൽ ഇത്രയും ഗുരുതരമായ പ്രശ്നമുണ്ടായിട്ടും കേരളത്തിലെ കോൺഗ്രസ് എംപിമാർ പാരഡി പാട്ടും പാടി നടക്കുകയായിരുന്നു എന്നും എംബി രാജേഷ് തുറന്നടിച്ചു. യഥാർത്ഥ ജീവിതപ്രശ്നങ്ങൾ ഉന്നയിക്കേണ്ട വേദിയാണ് പാർലമെന്‍റെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പദ്ധതി അട്ടിമറിക്കാൻ ഉള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവടക്കം വിമർശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനദ്രോഹത്തിൽ ബിജെപി സർക്കാരിനൊപ്പം നിൽക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

