
മീഡിയാ വൺ ഔട്ട് ഓഫ് ഫോക്കസിൽ നുണ പ്രചരിക്കുന്നവരെ വെളിച്ചത്ത് കൊണ്ടുവന്ന് മന്ത്രി പി രാജീവ്. ആരും കാണാത്ത അഭിമുഖം, ഇല്ലാത്ത ഒരു കാര്യത്തെ പറ്റി സത്യമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുകയായിരുന്നു മീഡിയാ വൺ.
മന്ത്രിയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ ഒരു വനിതാ മാസികയ്ക്ക് മന്ത്രി അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ വെച്ച് അഭിമുഖം നല്‍കിയെന്നായിരുന്നു. ഔട്ട് ഓഫ് ഫോക്കസിലെ അവതാരകന്റെ പരാമര്‍ശം. ഫാം ഹൗസിനെ പറ്റി തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സ്വത്ത് വിവരപട്ടികയില്‍ പറഞ്ഞിട്ടില്ലെന്നും അവതാരകൻ ആത്മവിശ്വാസത്തോടെ പരിപാടിയില്‍ പറയുന്നുണ്ട്. ഈ നുണയ്കെതിരെയാണ് മന്ത്രി പ്രതികരിച്ചത്.
മീഡിയാ വണ്ണിലെ അവതാരകർ മാത്രം കണ്ട ആ അഭിമുഖത്തിന്റെ കോപ്പി ഒന്നു വാങ്ങി കാണണം എന്നും മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. എന്തെങ്കിലും വിധത്തിലുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണോ ഇങ്ങനെ പച്ചക്കള്ളം വിളിച്ചുപറയുന്നതെന്നും മന്ത്രി ചോദിച്ചു, സ്റ്റോറി പിൻവലിച്ചതായി പ്രമോദ് രാമൻ പറയുന്നതിനെയും മന്ത്രി തന്റെ പോസ്റ്റിൽ വിമർശിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
ഇതുവരെ പഴനിയിൽ പോയിട്ടില്ല. ഇനിയൊന്നു പോകണം. മീഡിയവണ്ണിൽ ഔട്ട് ഓഫ് ഫോക്കസ് അവതരിപ്പിക്കുന്നവരേയും കൂടെകൂട്ടണം. ‘പഴനിയിലെ ഫാം ഹൗസിൽ’ വെച്ച് വനിതാപ്രസിദ്ധീകരണത്തിൽ നൽകിയതായി പറയുന്ന, അവർ മാത്രം കണ്ട അഭിമുഖത്തിന്റെ കോപ്പി ചോദിച്ചുവാങ്ങണം. ഇതുവരെ ഞാൻ കാണാത്ത പഴനിയിൽ, ആരും കാണാത്ത അഭിമുഖത്തിൽ, മീഡിയാ വണ്ണിലെ ചിലർ മാത്രം കണ്ട ഫാം ഹൗസ് അദ്ദേഹം കാണിച്ചു തരുമ്പോൾ അത് മീഡിയവണ്ണിന് രജിസ്റ്റർ ചെയ്ത് കൊടുക്കണം.
എത്ര ശാന്തമായാണ് നട്ടാൽ മുളയ്ക്കാത്ത നുണ ആധികാരികമെന്ന മട്ടിൽ അവതരിപ്പിക്കുന്നത്. മീഡിയാ വണ്ണിൻ്റെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയിൽ ഈ പച്ചക്കള്ളം വിളിച്ചു പറഞ്ഞത് എന്തെങ്കിലും വിധത്തിലുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണോ? ഇതെന്ത് മാധ്യമപ്രവർത്തനമാണ്?. ഇപ്പോൾ സ്റ്റോറി പിൻവലിച്ചതായി പ്രമോദ് രാമൻ പറയുന്നു. പക്ഷേ നുണ ലോകം ചുറ്റിയ ശേഷം സത്യത്തിന് ചെരിപ്പ് അന്വേഷിച്ചതു കൊണ്ട് എന്തു കാര്യം?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

