
ഏത് വലിയ ദുരന്തമുണ്ടായാലും വിവരങ്ങൾ ആദ്യം അറിയുന്നതും അവിടെ ഓടിയെത്തുന്നതും വി.എൻ. വാസവനായിരിക്കും എന്നൊരു വിശേഷണം രാഷ്ട്രീയ വൃത്തങ്ങളിലുണ്ട്. ആ വിശേഷണത്തിന് പിന്നിലെ മനുഷ്യത്വപരമായ ഒരു പഴയകാല അനുഭവം പങ്കുവെച്ചിരിക്കുകയാണ് മന്ത്രിയിപ്പോൾ. 28 വർഷം മുമ്പ് കോട്ടയം ഐങ്കൊമ്പിലുണ്ടായ, 16 പേർ കത്തിക്കരിഞ്ഞ ഭീകരമായ ബസ് ദുരന്തത്തെക്കുറിച്ചാണ് അദ്ദേഹം കൈരളി ന്യൂസ് സംവാദ പരിപാടിയായ പബ്ലിക് ഓഡിറ്റിൽ മനസ്സ് തുറന്നത്.
ഐങ്കൊമ്പിൽ ബസ് കത്തിയ വിവരം നാട്ടുകാർ വിളിച്ച് ആദ്യം അറിയിച്ചത് അന്നത്തെ ജില്ലാ ബാങ്ക് പ്രസിഡന്റായിരുന്ന മന്ത്രി വി.എൻ. വാസവനെയായിരുന്നു. വിവരം അറിഞ്ഞയുടൻ അദ്ദേഹം മുഖ്യമന്ത്രി ഇ.കെ. നയനാരുടെ ഓഫീസിലേക്ക് വിളിച്ചു. എന്നാൽ അന്നത്തെ ജില്ലാ കളക്ടറോ എസ്.പിയോ ഈ വിവരമറിഞ്ഞിരുന്നില്ല. സംഭവസ്ഥലത്തേക്ക് കുതിക്കുന്നതിനിടെ വഴിയിൽ വെച്ച് വണ്ടി കേടായി നിന്ന കളക്ടർ ബിശ്വാസ് സിൻഹയെ സ്വന്തം വണ്ടിയിൽ കയറ്റിയാണ് മന്ത്രി ദുരന്തഭൂമിയിലെത്തിച്ചത്.
ALSO READ : “കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് അമേരിക്കയുടെ സിദ്ധാന്തം”: മുഖ്യമന്ത്രി പിണറായി വിജയൻ
മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ പലർക്കും അങ്ങോട്ടേക്ക് അടുക്കാൻ പോലും ഭയമായിരുന്നു.”ആര് ബോഡി പെറുക്കും?” എന്ന ചോദ്യത്തിന് “നമുക്ക് പെറുക്കാം” എന്ന ഉറച്ച മറുപടിയാണ് അദ്ദേഹം നൽകിയത്. കത്തിക്കരിഞ്ഞ ശരീരങ്ങൾ സ്വന്തം കൈകൾ കൊണ്ട് വാരിയെടുക്കാൻ അദ്ദേഹം മടിച്ചില്ല. പിന്നീട് മരംവെട്ട് തൊഴിലാളികളും നാട്ടുകാരും സഹായത്തിനെത്തി.
ആംബുലൻസുകളുടെ കുറവ് വലിയ പ്രതിസന്ധിയായപ്പോൾ മന്ത്രി കളക്ടർക്ക് ഒരു പ്രായോഗിക നിർദ്ദേശം നൽകി. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് ഒരു ഉത്തരവിറക്കിയാൽ ജില്ലയിലെ മുഴുവൻ ആംബുലൻസുകളും എത്തിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മിനിറ്റുകൾക്കുള്ളിൽ 18 ആംബുലൻസുകൾ സ്ഥലത്തെത്തി. എല്ലാ ബോഡികളും ബന്ധുക്കൾക്ക് കൈമാറുന്നത് വരെ പിറ്റേദിവസം വൈകുന്നേരം 4 മണി വരെ ഉറക്കമില്ലാതെ അദ്ദേഹം അവിടെയുണ്ടായിരുന്നു.
അന്ന് ഏഷ്യാനെറ്റ് പോലുള്ള ചാനലുകൾ ബൈറ്റ് (അഭിമുഖം) ചോദിച്ചെങ്കിലും അദ്ദേഹം അത് നിരാകരിച്ചു. “ഞങ്ങളുടെ പണി ഇതല്ല” എന്ന് പറഞ്ഞ് മാധ്യമങ്ങളിൽ നിന്ന് മാറിനിന്ന് സേവനം തുടരുകയാണ് അദ്ദേഹം ചെയ്തത്. വർഷങ്ങൾക്കിപ്പുറം തിരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ റിപ്പോർട്ടർ തന്നെ ഈ അനുഭവം പങ്കുവെച്ചപ്പോഴാണ് പലരും ഈ കഥ അറിഞ്ഞത്. ദുരന്തമുഖങ്ങളിൽ ഒരു ഭരണാധികാരി എങ്ങനെ ഇടപെടണം എന്നതിന്റെ ഉത്തമ ഉദാഹരണമായി വി.എൻ. വാസവന്റെ ഈ ഇടപെടൽ ഇന്നും ഓർമ്മിക്കപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

