
സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചില അംഗങ്ങൾ, നിയമം അനുശാസിക്കുന്ന മാതൃകയിൽ നിന്നും വ്യതിചലിച്ച് സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനാപരമായ നടപടിക്രമങ്ങളെയും ചട്ടങ്ങളെയും കാറ്റിൽ പറത്തുന്നതാണെന്നും ഇത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ലെന്നും മന്ത്രി വി ശിവൻകുട്ടി.
‘പഞ്ചായത്ത്/മുനിസിപ്പൽ നിയമങ്ങൾ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ദൈവനാമത്തിലോ അല്ലെങ്കിൽ ദൃഢപ്രതിജ്ഞയോ ആണ് ചെയ്യേണ്ടത്. എന്നാൽ ചിലയിടങ്ങളിൽ വിവിധ പേരുകളിൽ സത്യപ്രതിജ്ഞ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. നിഷ്‌കർഷിച്ചിട്ടുള്ള മാതൃകയിൽ അല്ലാതെ, അതിൽ മാറ്റം വരുത്തിയോ കൂട്ടിച്ചേർത്തോ ചെയ്യുന്ന സത്യപ്രതിജ്ഞകൾക്ക് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി വിധികൾ വ്യക്തമാക്കിയിട്ടുണ്ട്’.
‘ഇത്തരത്തിൽ ചട്ടവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തവർക്ക് നിയമപരമായി അധികാരം ഏറ്റെടുക്കാനാവില്ല. സാധുവായ സത്യപ്രതിജ്ഞ ചെയ്യാത്ത കാലത്തോളം ഇവർക്ക് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനോ, സംസാരിക്കാനോ, വോട്ട് രേഖപ്പെടുത്താനോ അവകാശമുണ്ടായിരിക്കില്ല. അത്തരം പങ്കാളിത്തം നിയമവിരുദ്ധവും അനധികൃതവുമായാണ് കണക്കാക്കുക.മന്ത്രി പറഞ്ഞു.
ALSO READ: കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: കരട് പട്ടികയിൽ പേര് വിവരങ്ങൾ എങ്ങനെ പരിശോധിക്കാം
ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സും നിയമവാഴ്ചയും ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിക്കണം. നിയമം അനുശാസിക്കുന്ന കൃത്യമായ മാതൃകയിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ജനപ്രതിനിധികൾ തയ്യാറാകണം. അല്ലാത്തപക്ഷം അവരുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നതായി കണക്കാക്കേണ്ടി വരുമെന്നും ജനാധിപത്യ പ്രക്രിയയെ രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാക്കി മാറ്റുന്നത് ഭൂഷണമല്ലെന്നും’ മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

