
കേരളത്തിലെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുളള നുണ പ്രചരണം ഇന്നും ഇന്നലെയും തുടങ്ങിയ പ്രതിഭാസമല്ല. ചുമതലയേറ്റതു മുതൽ മന്ത്രിക്കെതിരെയുള്ള സൈബർ ആക്രമണം പ്രതിപക്ഷ പാർട്ടി സോഷ്യൽ മീഡിയ ഹാൻഡിലുകൾ തകർത്തു ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും കേരളത്തിലെ ആരോഗ്യ രംഗം കുതിപ്പിലേക്കാണെന്നത് ഈ കഴിഞ്ഞ പത്ത് വർഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളിലേക്കൊന്ന് തിരിഞ്ഞ് നോക്കിയാൽ മനസ്സിലാകും. എത്ര ആഞ്ഞ് പിടിച്ച് നുണ പ്രചരണം നടത്തിയാലും ഒരേ കള്ളം പലയാവർത്തി ഏറ്റു പറഞ്ഞാലും പല നാൾ കള്ളം ഒരു നാൾ പൊളിയുക തന്നെ ചെയ്യും.
പ്രസവം നിർത്തിയ യുവതി സർക്കാർ ആശുപത്രിയിലെ ആധുനിക സൗകര്യങ്ങൾ കണ്ട് തനിക്ക് വീണ്ടും പ്രസവിക്കണം എന്ന് ഭർത്താവിനോട് പറഞ്ഞ് വഴക്കിടുകയാണെന്ന് മന്ത്രി പറഞ്ഞതായാണ് പുതിയ നുണ പോസ്റ്റ് പ്രചരിക്കുന്നത്. താൻ ഇത് പറഞ്ഞിട്ടില്ലെന്നും അത്തരത്തിൽ പറഞ്ഞതായി തെളിയിക്കാൻ കഴിയുമോ എന്നുമാണ് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. മന്ത്രിയുടെ ഫെയ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.
Also read : ‘വ്യാവസായ സൗഹൃദ അന്തരീക്ഷത്തില്‍ കേരളം ലോകത്തിന് മാതൃക’; മുഖ്യമന്ത്രി
പല പ്രൊഫൈലുകളിൽ നിന്നായി പ്രചരിപ്പിച്ചാലും പച്ചനുണ പച്ചനുണ തന്നെയായിരിക്കും. കേരളത്തിലെ ആരോഗ്യരംഗം കഴിഞ്ഞ പത്ത് വർഷം കൊണ്ട് കൈവരിച്ച നേട്ടത്തെക്കുറിച്ച് ഞാൻ ആവർത്തിച്ച് പറയാറുണ്ട്. എന്നാൽ താഴെ പോസ്റ്ററിൽ കാണുന്ന വരികൾ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കുവാൻ ഇത് പ്രചരിപ്പിക്കുന്നവരെ വെല്ലുവിളിക്കുന്നു. സത്യം പറഞ്ഞ് വോട്ട് നേടാൻ കഴിയില്ലെന്ന് ഉറപ്പുള്ളവരാണ് ഹീനമായ ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത്. നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും. അത് ഏത് കനഗോലു ഫാക്ടറിയുടെ ഉൽപ്പന്നമായാലും. ഒരേ കള്ളം ഒരേ സമയം പല സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നത് ഒരേ ഫാക്ടറിയുടെ ഉൽപ്പന്നമാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയും. കള്ളപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

