
ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാറിനുള്ളിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി എറണാകുളം വിപിഎസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം. ഞായറാഴ്ച രാവിലെ 8.45 ഓടെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം. പ്രസവ വേദനയുമായി ആശുപത്രിയിലേക്ക് യാത്ര തിരിച്ച കണ്ണൂർ സ്വദേശിനിയായ 21 കാരിയുടെയും ആൺ കുഞ്ഞിന്‍റെയും ജീവനാണ് കൃത്യസമയത്തെ, ഉചിതമായ ഇടപെടലിലൂടെ അത്യാഹിത വിഭാഗത്തിലെ ഡോ. ആദിൽ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രക്ഷപ്പെടുത്തിയത്.
അത്യാഹിത വിഭാഗത്തിന് മുന്നിൽ യുവതിയെയും കൊണ്ടെത്തിയ കാർ നിർത്തുമ്പോൾ തന്നെ കുഞ്ഞ് പുറത്തേക്ക് വന്നുതുടങ്ങിയിരുന്നു. ഇതോടെ ഡോ. ആദിൽ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് ഓടിയെത്തി. പിന്നാലെ സ്ട്രെക്ച്ചറടക്കം സംവിധാനങ്ങളുമായി മറ്റ് ആരോഗ്യ പ്രവർത്തകരുമെത്തി.
അവിടെ നിന്ന് യുവതിയെ ആശുപത്രിക്കുള്ളിലേക്ക് മാറ്റാനാകുന്ന സാഹചര്യമല്ലെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ കാറിനുള്ളിൽ വെച്ച് തന്നെ പ്രസവത്തിനുള്ള സൗകര്യമൊരുക്കി. അങ്ങനെ കുടുംബത്തിന്‍റെ വോൾവോ കാറിൽ വെച്ച് തന്നെ സുരക്ഷിതമായി ഡോക്ടറും സംഘവും പ്രസവം നടത്തുകയായിരുന്നു.
വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് തലശ്ശേരിയിൽ നിന്ന് കുടുംബം കഴിഞ്ഞ ദിവസം അരൂരിൽ എത്തിയത്. ജനുവരി 22നാണ് യുവതിക്ക് പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വേദന അനുഭവപ്പെടാൻ തുടങ്ങി. ഇതോടെ ഇവർ അരൂരിലെ ഒരു ആശുപത്രിയിലെത്തുകയും പരിശോധനകൾ നടത്തി തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
വേദന കുറയുന്നതിനുള്ള മരുന്നുകൾ സ്വീകരിച്ച് മടങ്ങിയെങ്കിലും രാവിലെ എട്ട് മണിയോടെ വേദന ശക്തമായി. ഇതോടെ കുടുംബം എറണാകുളം വിപിഎസ് ലേക്‌ഷോറിലേക്ക് പുറപ്പെടുകയായിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞ് പുറത്തുവരികയായിരുന്നു. കുഞ്ഞിനും അമ്മക്കും പരിപൂർണ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടാണ് നടപടികൾ സ്വീകരിച്ചത്.
സീനിയർ പീഡിയാട്രിഷ്യൻ ഡോ. പ്രിയദർശനിയടക്കം പിന്നീട് അവിടേക്കെത്തി ആവശ്യമായ പരിചരണം ഉറപ്പാക്കി. ശേഷം ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ലേബർ റൂമിൽ പ്രസവാനന്തര പരിചരണത്തിലാണ് യുവതി. കുഞ്ഞ് എൻഐസിയുവിൽ നിരീക്ഷണത്തിലാണ്. ഇരുവരും സുരക്ഷിതരാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

