
മാതാപിതാക്കളെ തനിച്ചാക്കി സ്വന്തം കാര്യം നോക്കുന്ന മക്കളുള്ള കാലത്ത് മറ്റെല്ലാത്തിനേയും മാറ്റിവച്ച് സ്വന്തം അമ്മയെ ശുശ്രൂഷിച്ച മകളുടെ അമ്മ തന്നെ തനിച്ചാക്കി ഇപ്പോൾ യാത്രയായിരിക്കുകയാണ്. ചലച്ചിത്ര-സീരിയല്‍-നാടക നടി, ഗാന്ധിഭവന്‍ കുടുംബാംഗം ലൗലി ബാബുവിന്റെ മാതാവ് കുഞ്ഞമ്മ പോത്തനാണ് (93) അന്തരിച്ചത്.
സ്വന്തം അമ്മയെ ഉപേക്ഷിക്കാനുള്ള ഭര്‍ത്താവിന്റെ പിടിവാശിക്ക് മുന്നില്‍ മുട്ടുമടക്കാതെ അമ്മയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ചേര്‍ത്തല എസ്.എല്‍ പുരം കുറുപ്പ് പറമ്പില്‍ ലൗലി ബാബുവും അമ്മയും 2024 ജൂലൈ 16 നാണ് ഗാന്ധിഭവനില്‍ അഭയം തേടി എത്തിയത്. 93 വയസ്സിന്റെ അവശതകളും അസുഖങ്ങളും നേരിട്ടിരുന്ന അമ്മയെ പരിചരിച്ച് മകള്‍ ലൗലി എപ്പോഴും കൂടെയുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.15 നായിരുന്നു ആ അമ്മ മകളെ തനിച്ചാക്കി യാത്രയായത്.
Also read; ഇവിടെ പുതുതലമുറയും കൃഷിയെ നെഞ്ചോട് ചേർക്കും; പട്ടേരിച്ചാൽ ചീരയ്ക്ക് പ്രിയമേറുന്നു
ഒരുപാട് സ്ഥലങ്ങളില്‍ അഭയം തേടാന്‍ ശ്രമിച്ചെങ്കിലും അമ്മയെ ഒറ്റയ്ക്കാക്കി മടങ്ങാന്‍ ലൗലി തയ്യാറല്ലായിരുന്നു. അങ്ങനെ തനിക്ക് കൂടി നില്‍ക്കാന്‍ പറ്റിയ സ്ഥലം അന്വേഷിക്കുമ്പോഴാണ് ഗാന്ധിഭവനക്കുറിച്ചറിയുന്നത്. എല്ലാം കേട്ട ശേഷം ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ ലൗലിയോട് പറഞ്ഞു: അങ്ങനെയെങ്കില്‍ ഇങ്ങ് പോന്നേക്ക്. അങ്ങനെ ലൗലി അമ്മയെയും കൂട്ടി ഗാന്ധിഭവനിലെത്തി.
മാതാപിതാക്കളെ അനാഥാലയങ്ങളില്‍ കൊണ്ടു തള്ളുന്ന മക്കള്‍ക്ക് വലിയ പാഠമായിരുന്നു ഈ അമ്മ-മകള്‍ സ്‌നേഹം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

