
മുള്ളൂർക്കരയിൽ ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ 75 വയസ്സുള്ള സരോജിനി മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായ മറ്റ് രണ്ട് സഹോദരിമാരായ ദേവകി (83), ജാനകി (80) എന്നിവരെ വടക്കാഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശ്ശൂർ മുള്ളൂർക്കര മടത്തിൽ പറമ്പിൽ വീട്ടിൽ രാമനെഴുത്തച്ഛന്റെ മക്കളാണ് ഈ മൂന്ന് സഹോദരിമാരും. ഇന്ന് രാവിലെയാണ് മൂവരെയും വീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഇവരെ വീടിന് പുറത്ത് കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
വർഷങ്ങളായി ഈ മൂന്ന് സഹോദരിമാരും ഒരു വീട്ടിൽ തനിച്ചാണ് താമസിച്ചു വന്നിരുന്നത്. ഇവർ മൂവരും വിവാഹിതരല്ല. പിതാവിന്റെ മരണശേഷം അടുത്ത ബന്ധുക്കളുമായോ സമൂഹവുമായോ വലിയ സമ്പർക്കമില്ലാതെ, തികച്ചും ഒറ്റപ്പെട്ട നിലയിലായിരുന്നു ഇവരുടെ ജീവിതമെന്ന് പ്രദേശവാസികൾ പറയുന്നു. പ്രായമായ ഇവരെ ശുശ്രൂഷിക്കാനോ നോക്കാനോ ആരും ഉണ്ടായിരുന്നില്ല. ഈ ഏകാന്തത മൂലമുണ്ടായ മനോവിഷമമാകാം സഹോദരിമാരെ ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് ചെറുതുരുത്തി പോലീസ് എത്തി വിശദമായ പരിശോധനകൾ നടത്തി വരികയാണ്. പെൻഷനും മറ്റും വഴിയാണ് ഇവർ ഉപജീവനത്തിന് മാർഗ്ഗം കണ്ടെത്തിയിരുന്നതെന്നാണ് പ്രാഥമിക വിവരമെങ്കിലും ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിച്ചിട്ടില്ല. സഹോദരിമാരുടെ ആരോഗ്യനിലയും ജീവിതസാഹചര്യങ്ങളും സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


