
മുണ്ടക്കൈ ചൂരൽമല എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സ് ഒന്ന് പിടയും. ഇന്ന് കേരളം കണ്ട മഹദുരന്തത്തിന് ഒരാണ്ട് തികയുകയാണ്. തകർന്ന കെട്ടിടങ്ങളും ജീവന് തുല്യം സ്നേഹിച്ച മനുഷ്യരെ നഷ്ടപ്പട്ടവരുടെ വേദനയും നമ്മൾ ഓരോരുത്തരുടേയും മനസ്സിൽ ഇപ്പോഴും മായാതെ അവശേഷിക്കുന്നുണ്ടാവും. നാളെ രാവിലെ ചെയ്യാനുള്ള കാര്യങ്ങൾ ഓർത്ത് കിടന്നവർ നിമിഷങ്ങൾ കൊണ്ട് ഉരുൾപൊട്ടി ഒലിച്ച് വന്ന മണ്ണിനടിയിൽ അകപ്പെട്ട് പോയി. രാപകലില്ലാതെ നീണ്ട് നിൽകുന്ന രക്ഷാപ്രവർത്തനം നമ്മൾ കണ്ടു. ലോകത്തിന്റെ നാനാഭാഗത്ത് നിന്നായി എത്തിയ സഹായ കരങ്ങളും സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും കൈകോർത്തു നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആരും അത്ര വേഗം മറന്ന് കാണില്ല.
സർക്കാർ പുനരധിവാസം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ മറുവശത്ത് ദുരന്തത്തിൽ നിന്നും എങ്ങനെ തട്ടിപ്പും വെട്ടിപ്പും നടത്താമെന്ന് ചിന്തിച്ച മനുഷ്യരും നമ്മുക്ക് ചുറ്റുമുണ്ട്. അതിന് ഉദാഹരണമാണ് യൂത്ത് കോൺഗ്രസും മുസ്ലിം ലീഗും. ബിരിയാണി ചലഞ്ച് നടത്തിയും പായസ ചലഞ്ച് നടത്തിയും നേരിട്ട് പണപ്പിരിവ് നടത്തിയും ലഭിച്ച തുക സംസ്ഥാന നേതൃത്വത്തിന് കൈമാറിയില്ല എന്നതാണ് യൂത്ത് കോൺഗ്രസ് ചെയ്തതെങ്കിൽ ദുരന്തബാധിതർക്ക് വീട് നിർമിക്കാൻ അഞ്ചിരട്ടിയിലധികം വിലനൽകി മുസ്ലിം ലീഗ് വാങ്ങിയത് തോട്ടം ഭൂമിയാണ്.
സെന്റിന് 22,956 രൂപയ്ക്ക് രജിസ്ട്രേഷൻ നടന്ന ഭൂമി മുസ്ലിം ലീഗ് വാങ്ങിയത് 1.22 ലക്ഷം രൂപ നൽകിയാണ്. 40 കോടി രൂപയാണ് പുനരധിവാസത്തിനായി ലീഗ് ജനങ്ങളിൽ നിന്ന് പിരിച്ചത്. എന്നാൽ സ്ഥലത്തിന് മാത്രമവർ 12 കോടി രൂപയലധികം ചെലവഴിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വീട് നിർമാണ സമിതി അംഗവുമായ കല്ലങ്കോടൻ മോയ്തിവിനാണ് ലീഗ് സെന്റിന് 1.22 ലക്ഷം രൂപ നൽകിയത്. വയനാട്ടിലെ ലീഗ് നേതാക്കളെ ഒഴിവാക്കി, സംസ്ഥാന നേതൃത്വം നേരിട്ടാണ് കച്ചവടം നടത്തിയത്.
മാത്രമല്ല ഭവന നിർമ്മാണത്തിനായി വാങ്ങിയത് തോട്ടം ഭൂമിയാണെന്ന് വില്ലേജ് ഓഫീസർ ലാൻഡ് ബോർഡിന് റിപ്പോർട്ടും ഇതിനിടയിലാണ് പുറത്തു വന്നത്. 1.5 ഏക്കറിൽ ഒരേക്കർ ഒഴികെ നിർമ്മാണ അനുമതി ഇല്ലാത്ത ഭൂമിയാണെന്നാണ് റവന്യൂ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. വയനാട്ടിൽ കുറഞ്ഞ വിലക്ക് വാസയോഗ്യമായ ഭൂമി ലഭിക്കുമെന്നിരിക്കെയാണ് ലീഗ് തോട്ടം ഭൂമി വൻ വില കൊടുത്ത് വാങ്ങിയത്. ലാൻഡ് ബോർഡ് വിളിച്ച ഹിയറിങ്ങിൽ ലീഗ് വാങ്ങിയ ഭൂമി തോട്ടം ഭൂമിയല്ലെന്ന് തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കുവാനും സാധിച്ചിട്ടില്ല. അതിനാൽ ഹിയറിങ്ങിൽ ഭൂമിയുടെ മുൻ ഉടമകൾ ആരും ഹാജരായില്ല.
105 കുടുംബത്തിന് വീട് നൽകുമെന്നാണ് ലീഗ് വാഗ്ദാനം ചെയ്തത്. സർക്കാർ ടൗൺഷിപ്പിലെ ഗുണഭോക്താക്കൾ ആയിരുന്ന ഭൂരിഭാഗം പേരും 15 ലക്ഷം രൂപ സർക്കാരിൽ നിന്നും കൈപ്പറ്റി ടൗൺഷിപ്പ് വേണ്ടെന്നുവച്ചു. ഇവരെയാണ് ലീഗ് വഞ്ചിച്ചത്. നേതാക്കളുടെ വാക്ക് വിശ്വസിച്ച ദുരന്തബാധിതരായ കുടുംബങ്ങൾ ഇപ്പോൾ വലിയ ആശങ്കയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

