മുസ്ലിം ലീഗ് സെക്രട്ടറിയുടെ തുറന്നു പറച്ചില്‍ ജമാഅത്ത് സഖ്യത്തിനുള്ള മുന്‍കൂര്‍ ജാമ്യം; ഐ.എന്‍.എല്‍

INL

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഘടകമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുസ്ലിം ലീഗ് നീക്കുപോക്കുണ്ടാക്കുമെന്ന ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രസ്താവന വര്‍ഷങ്ങളായി ആരും അറിയാതെ തുടരുന്ന ബന്ധം ഇനിയും മറച്ചു പിടിക്കാന്‍ സാധിക്കില്ലെന്ന ബോധ്യത്തിന് പുറത്താണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ .
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തുമായി ഉണ്ടാക്കാന്‍ പോകുന്ന സഖ്യത്തിനുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണിതെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മാത്രമല്ല ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലീഗും ജമാഅത്തും നിരന്തര സമ്പര്‍ക്കത്തിലായിരുന്നു, ഈ ചങ്ങാത്തം പരസ്യമാക്കാന്‍ ധൈര്യപ്പെടാതിരുന്നത് മതേതര വോട്ട് നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്നു. മാത്രമല്ല ലീഗിന്റെ വോട്ട് ബാങ്കായ സുന്നികള്‍ക്ക് ഒരിക്കലും ജമാഅത്തിനെ അംഗീകരിക്കാന്‍ സാധ്യമല്ലെന്നും നേതാക്കള്‍ക്കറിയാം. ഈ ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ ഇന്നത്തെ ദുരവസ്ഥ വെച്ചുനോക്കുമ്പോള്‍ വന്‍ തിരിച്ചടിയില്‍ നിന്ന് രക്ഷപ്പെടാന്‍ തങ്ങള്‍ ഇതുവരെ തീവ്രവാദികളായും മതരാഷ്ട്ര വാദികളായും മുദ്രകുത്തിയവരുമായി പോലും പരസ്യമായി ചങ്ങാത്തം കൂടേണ്ട ഗതികേടിലാണ്.

അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട 10 വര്‍ഷത്തിനിടയില്‍ കാലിന്നടിയിലെ അവസാന മണ്ണും ഒലിച്ചു പോയിട്ടുണ്ട്. രണ്ടുതവണ ജമാഅത്തെ ഇസ്ലാമിയെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ നിരോധിച്ചപ്പോള്‍ അതിനെ സ്വാഗതം ചെയ്തവരാണ് മുസ്ലിം ലീഗുകാര്‍. സമീപ കാലം വരെ ലീഗ് നേതൃത്വം ജമാഅത്തിനെ തീവ്രവാദികളായി മുദ്രകുത്തി വ്യാപക പ്രചാരണം നടത്തിയപ്പോള്‍ അതിന് നേതൃത്വം കൊടുത്തതാവട്ടെ പി.എം.എ സലാമിനേയും കെ.എം ഷാജിയേയും പോലുള്ള നേതാക്കളാണ്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയവും ന്യൂനപക്ഷ വിരുദ്ധവുമായ നയ നിലപാടുകള്‍ക്കെതിരെ ഒരക്ഷരം ഉരിയാടാത്ത ലീഗ് നേതൃത്വം ജമാഅത്തുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ പറയുന്ന ഞൊട്ടു ന്യായം സി.പി.എമ്മും ബി.ജെ.പിയും അന്തര്‍ധാരയിലാണെന്നാണ്.

Also read – അരിയൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്: ജില്ലാ ജനറൽ സെക്രട്ടറിയെ മാറ്റി മുസ്‌ലിം ലീഗ് നേതൃത്വം

സംഘ് പരിവാറിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയും അവരുടെ വോട്ട് തങ്ങള്‍ക്ക് വേണ്ടാ എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന സി.പി.എമ്മിനെക്കുറിച്ച് ഇത്തരം വിവരക്കേട് വിളമ്പിയാല്‍ ലീഗണികള്‍ വിശ്വസിക്കുമെന്നും മാലോകരെ തെറ്റിദ്ധരിപ്പിക്കാമെന്നും ലീഗ് നേതൃത്വം കരുതുന്നുവെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നേ പറയാനുള്ളുവെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News