
നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റിലധികം നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു ബോംബ് വരുന്നുണ്ടെന്ന് മുൻപ് സതീശൻ പറഞ്ഞിട്ട് ഇതുവരെ വന്ന് പൊട്ടിയില്ല. അതുപോലെതന്നെ ഈ നൂറുസീറ്റും പൊട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരും എന്നും അതിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുനർജനി കേസിൽ നിയമപരമായ കാര്യങ്ങളാണ് സർക്കാർ സ്വീകരിക്കുന്നത്. കേസെടുത്ത് രാഷ്ട്രീയമായി വേട്ടയാടുക എന്നത് യുഡിഎഫിന്റെ രീതിയാണ്. ആന്റണി രാജുവിനെതിരായ കേസിലെ വിധി എൽഡിഎഫിന് ഒരു തിരിച്ചടിയുമല്ല. ആന്റണി രാജു എൽഡിഎഫിൽ വരുന്നതിനും നാല് പതിറ്റാണ്ടിലേറെ മുൻപ് ഉണ്ടായിരുന്ന കേസാണ്. നേമത്ത് വി ശിവൻകുട്ടിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ തെറ്റാണെന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരു ചർച്ചയും ആരംഭിച്ചിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

