
സംസ്ഥാനത്ത് ഇടതുമുന്നണി നടത്തുന്ന ജാഥ അഭൂതപൂർവമായ ജനമുന്നേറ്റമായി മാറുകയാണെന്നും കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നെല്ലുൽപാദനം വർദ്ധിപ്പിക്കുന്നത് രാജ്യത്തിന് ബാധ്യതയാകുമെന്ന കേന്ദ്ര നിലപാട് കർഷകരോടുള്ള വെല്ലുവിളിയാണ്. അമേരിക്കയുമായുള്ള കരാറുകൾ കാർഷിക മേഖലയെ വലിയ പ്രതിസന്ധിയിലാക്കും. നെൽകർഷകർക്ക് സംസ്ഥാനം നൽകുന്ന പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കേന്ദ്രം നൽകേണ്ട തുക കുടിശികയായി കിടക്കുമ്പോഴും യുഡിഎഫ് ഇക്കാര്യം ചൂണ്ടിക്കാണിക്കാൻ പോലും തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിനെതിരെയും എം.വി. ഗോവിന്ദൻ കടുത്ത വിമർശനം ഉന്നയിച്ചു. ഈ കൂട്ടുകെട്ടിലൂടെ ജമാഅത്തെ ഇസ്‌ലാമിക്ക് ലഭിക്കുന്ന സ്വീകാര്യത മതരാഷ്ട്ര വാദത്തിന് ഊർജമാകുമെന്നും ഇത് സമൂഹത്തിൽ വലിയ ഭിന്നിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങൾ സംഘപരിവാറിന് വളമാകും എന്ന കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ് ഗൗരവതരമാണ്.
പണ്ട് നിലനിന്നിരുന്ന ‘കോലീബി’ (കോൺഗ്രസ്-ലീഗ്-ബിജെപി) സഖ്യത്തിന്റെ പുതിയ രൂപമാണ് ഇപ്പോൾ കാണുന്നത്. കോൺഗ്രസ്, ലീഗ്, ബിജെപി, ജമാഅത്തെ ഇസ്‌ലാമി എന്നിവർ ചേർന്നുള്ള ഈ അവിശുദ്ധ സഖ്യത്തിന്റെ കോർഡിനേറ്ററായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാറിയിരിക്കുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


