
വരാനിരിക്കുന്നത് രാഷ്ട്രീയ പ്രാധാന്യമുള്ള പോരാട്ടമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും, മൂന്നാമതും ഇടത് സർക്കാർ സംസ്ഥാനത്ത് അധികാരത്തിൽ വരുന്നതിന്റെ കേളികൊട്ടായി ആ വിജയം മാറുമെന്നും അദ്ദേഹം പറഞ്ഞു. പുത്തരിക്കണ്ടത്ത് സംഘടിപ്പിച്ച എൽഡിഎഫ് തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് മാതൃകയായി തിരുവനന്തപുരം കോർപ്പറേഷൻ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി സാർവ്വദേശീയ പുരസ്കാരങ്ങൾ അടക്കം തേടിയെത്തിയ തിരുവനന്തപുരം കോർപ്പറേഷൻ രാജ്യത്തിന് മാതൃകയാണ്. തിരുവനന്തപുരത്ത് മേയറായി 21 കാരി ആര്യാ രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അഭിമാനിക്കുന്നുവെന്ന് സൊഹ്റാൻ മംദാനി പറഞ്ഞതും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. കമ്മ്യൂണിസ്റ്റ് ചെകുത്താൻ എന്ന് ട്രംപ് വിശേഷിപ്പിച്ച അദ്ദേഹം പിന്നീട് പ്രായം കുറഞ്ഞ ന്യൂയോർക്ക് മേയറായെന്നും അദ്ദേഹം പറഞ്ഞു.
ALSO READ; വീണ്ടും മോദി സ്തുതിയുമായി ശശി തരൂർ: മോദിയുടെ പ്രഭാഷണത്തെ പ്രകീർത്തിച്ച് തരൂരിന്‍റെ എക്സ് പോസ്റ്റ്
വീട്ടമ്മമാരുടെ അദ്ധ്വാനത്തിന് മൂല്യമുണ്ടെന്ന് മനസിലാക്കി പ്രകടനപത്രികയിൽ അവർക്കായി പദ്ധതി കൊണ്ടുവന്നത് എൽഡിഎഫാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 35 മുതൽ 60 വയസ് വരെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകാനായി. തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ കാര്യക്ഷമമായ ഇടപെടൽ നടത്തി. രാജ്യത്താകെയുളള പി എസ് സി നിയമനങ്ങളിൽ 80% കേരളത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച അവസരത്തിൽ മാധ്യമങ്ങൾ സ്വീകരിച്ച നിലപാടുകളേയും അദ്ദേഹം വിമർശിച്ചു. ‘സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു. എന്നാൽ അവിടെയും ഇവിടെയും ദരിദ്രർ ഉണ്ടെന്നാണ് മാധ്യമങ്ങളുടെ കുറ്റപ്പെടുത്തൽ. അതിദാരിദ്ര്യം മാത്രമാണ് മാറിയത്. ദാരിദ്ര്യം ഇപ്പോഴും സമൂഹത്തിൽ ഉണ്ട്. അതിദരിദ്രർ ബാക്കിയുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണം; കുറ്റപ്പെടുത്തുകയല്ല വേണ്ടത്’ – അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

