
യുഡിഎഫിലേക്ക് ചേക്കേറുന്ന സികെ ജാനുവിനെ പരിഹസിച്ച് ‘നരിവേട്ട’ സിനിമയുടെ സംവിധായകന്‍ അനുരാജ് മനോഹര്‍ രംഗത്ത്. വീണ്ടും യുഡിഎഫിൽ ചേർന്ന സികെ ജാനുവിന് ‘നീൽ സലാം’ എന്ന് കുറിച്ചുകൊണ്ടാണ് അനുരാജ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചത്. ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പോസ്റ്റ്.
മുത്തങ്ങ സംഭവത്തെ അടിസ്ഥാനമാക്കിയാണ് അനുരാജ് ‘നരിവേട്ട’ സിനിമ ഒരുക്കിയത്. നേരത്തേ ഈ സിനിമക്കെതിരെ സി കെ ജാനു രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പുഴുക്കളെ പോലെ ഇഴഞ്ഞ് നടന്നിരുന്ന ആദിവാസികൾക്ക് നട്ടെല്ലിന്റെ കരുത്ത് നൽകി സംഘടിത സമര സംവിധാനത്തിലേക്ക് രക്തവും ഊർജ്ജവും നൽകി ഒരൊറ്റ മുദ്രാവാക്യത്തിലേക്ക് ആദിവാസികളെ നയിച്ച നേതാവാണ് സി കെ ജാനു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. മുത്തങ്ങ സമരകാലത്ത് സി കെ ജാനു നേരിട്ട കൊടിയ മര്‍ദനങ്ങള്‍ ടിവിയിലൂടെ കണ്ട തന്‍റെ മാനസികാവസ്ഥയെക്കുറിച്ച്
പറഞ്ഞ അനുരാജ് വീണ്ടും യുഡിഎഫിൽ ചേർന്ന സികെ ജാനുവിന് നീൽ സലാം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം:
പുഴുക്കളെ പോലെ ഇഴഞ്ഞ് നടന്നിരുന്ന ആദിവാസികൾക്ക് നട്ടെല്ലിന്റെ കരുത്ത് നൽകി സംഘടിത സമര സംവിധാനത്തിലേക്ക് രക്തവും ഊർജ്ജവും നൽകി ഒരൊറ്റ മുദ്രാവാക്യത്തിലേക്ക് ആദിവാസികളെ നയിച്ച നേതാവാണ് സി.കെ. ജാനു. ഏതോ കൊല്ലപ്പരീക്ഷാ കാലത്തുള്ള തീവെപ്പും അതിനെ തുടർന്നുണ്ടായ വെടിയൊച്ചയിലും ടിവി സ്‌ക്രീനിൽ കണ്ട കവിൾ വീർത്ത് കണ്ണിൽ രക്തം ഒരിറ്റ് ശേഷിപ്പില്ലാതെ കാക്കി കൂട്ടങ്ങൾ നടത്തി കൊണ്ട് പോകുന്ന ഒരുസ്ത്രീയെ വളരെ വേദനയോടെയാണ് അന്ന് എന്നിലെ ചെറുപ്പക്കാരൻ കണ്ടത്.
കാലം കടന്ന് പോയപ്പോൾ രാഷ്ട്രീയ സഖ്യങ്ങൾ മാറിയപ്പോൾ സി.കെ. ജാനു ബിജെപിയിൽ ചേർന്നു എന്ന വാർത്തയ്ക്ക് ശേഷമാണ് നരിവേട്ട എന്ന ഞങ്ങളുടെ സിനിമയ്ക്ക് വേണ്ടി അവരെ അവരുടെ വീട്ടിൽ പോയി കാണുന്നത്. നരിവേട്ട സിനിമ ഇറങ്ങിയ കാലത്ത് സി.കെ. ജാനുവിനെ സിനിമ കാണിക്കാനുള്ള ശ്രമം നടത്തിയിരുന്നു. നിർഭാഗ്യവശാൽ അവർ അന്ന് കാനഡയിൽ ആയിരുന്നു സിനിമയിൽ അഭിനയിച്ച മുഴുവൻ ആദിവാസികളെയും സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് സിനിമ കാണിക്കാൻ ശ്രമം നടത്തിയിരുന്നു പരാജയപ്പെട്ടു.
സ്വന്തം കൂരയ്ക്ക് വെളിയിലിറങ്ങാൻ ഇപ്പോഴും പകച്ചു നിൽക്കുന്ന ഒരു ജനതയ്ക്ക് വയനാട് ചുരത്തിനപ്പുറത്തെ കൊല്ലത്തെ അറിവില്ലാത്തവർക്ക്, കൈപ്പത്തിയിൽ എത്ര വിരലുണ്ട് എന്ന അറിവ് പോലും ഇപ്പോഴും സംശയമാണ്. മുത്തങ്ങയിൽ അന്ന് നടന്ന നരനായാട്ടിനെയും പോലീസ് വെടിവെപ്പിനെയും ലഘൂകരിച്ച് നരിവേട്ട റിലീസിന് ശേഷം മുത്തങ്ങ വെടിവെപ്പിലെ ഇരകളിലൊരാളായ സി.കെ. ജാനുവിന്റെ വിമർശങ്ങളെ ഉൾകൊണ്ട് ഇരിക്കുമ്പോഴാണ് വേട്ടക്കാരിലെ പ്രധാനി അന്നത്തെ മുഖ്യമന്ത്രി മുത്തങ്ങ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നത്.
എല്ലാ വിമർശനങ്ങളെയും കേട്ടതും മിണ്ടാതിരുന്നതും കാരണം, ‘ഉപ്പ് ചെയ്യാത്തത് ഉപ്പിലിട്ടത്തിന് ചെയ്യാൻ സാധിക്കില്ല’ എന്ന ഉറച്ച ബോധ്യത്തിലാണ്. വീണ്ടും യുഡിഎഫിൽ ചേർന്ന സി.കെ. ജാനുവിന് നീൽ സലാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

