
കൊച്ചിയിൽ വിമതശല്യം ഒഴിവാക്കാൻ കഴിയാതെ യുഡിഎഫ്. ഞായറാഴ്ച രാത്രി വരെ നേതാക്കൾ നടത്തിയ അനുനയ നീക്കങ്ങളെല്ലാം പാളി. കൊച്ചി കോർപ്പറേഷനിൽ മാത്രം ഇപ്പോഴും ഒൻപത് വിമതർ മത്സര രംഗത്തുണ്ട്.
വിമത ശല്യം ഒഴിവാക്കാൻ ഞായറാഴ്ച രാത്രി വരെ ഡി സി സി നേതൃത്വവും യു ഡി എഫ് നേതാക്കളും നടത്തിയ ശ്രമങ്ങളെല്ലാം പാഴായി. ഒൻപത് വിമതരാണ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ ഇപ്പോഴും മത്സര രംഗത്തുള്ളത്. കോർപ്പറേഷൻ 33 -ാം ഡിവിഷനായ പാലാരിവട്ടത്ത് തൃക്കാക്കര മണ്ഡലം യുഡിഎഫ് ചെയർമാൻ ജോസഫ് അലക്സ് ആണ് വിമത സ്ഥാനാർത്ഥി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമാ തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിച്ച ആളാണ് ജോസഫ് അലക്സ്. കോണം ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ കെ ആർ പ്രേമകുമാർ, ചുള്ളിക്കൽ ഡിവിഷനിൽ ബാസ്റ്റിൻ ബാബു, പെരുമ്പടപ്പ് ഡിവിഷനിൽ മഹിള കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഹസീന നജീബ്, കച്ചേരിപ്പടി ഡിവിഷനിൽ ഐഎൻടിയുസി നേതാവ് കെ കെ നിഷാദ്, നമ്പ്യാപുരത്ത് റഹീസ സലാം എന്നിവർ വിമതരായി മത്സരിക്കുന്നു.
ഗിരിനഗർ ഡിവിഷൻ ജനറൽ ഡിവിഷനായി മാറിയപ്പോൾ സീറ്റ് നൽകാത്തതിന്റെ പേരിലാണ് സിറ്റിങ് കൗൺസിലർ ആയ മാലിനി കുറുപ്പ് ഇവിടെ വിമത സ്ഥാനാർത്ഥിയായത്. ഞായറാഴ്ച വൈകിയും മാലിനി കുറുപ്പിനെ അനുനയിപ്പിക്കാൻ ഡിസിസി നേതൃത്വം ശ്രമം നടത്തിയിരുന്നു. കൽവത്തി ഡിവിഷനിൽ വനിത ലീഗ് നേതാവ് സജി കബീറും മൂലങ്കുഴി ഡിവിഷനിൽ സോഫി രാജവും യു ഡി എഫ് വിമതരായി മത്സര രംഗത്തുണ്ട്. ഐലൻ്റ് നോർത്ത് ഡിവിഷനിൽ മുൻ പ്രതിപക്ഷ നേതാവ് ആൻ്റണി കുരിത്തറയ്ക്ക് എതിരെ പത്രിക നൽകിയിരുന്ന ശശികുമാർ മാത്രമാണ് അനുനയ നീക്കത്തിൽ പത്രിക പിൻവലിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

