
എച്ച് -1ബി വിസാ പ്രതിസന്ധിയിൽ ആശങ്കയിലും അനിശ്ചിതത്വത്തിലും നിൽക്കുന്ന കമ്പനികളെയും നിക്ഷേപകരെയും പ്രൊഫഷണലുകളെയും കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി പി രാജീവ്. എച്ച് -1ബി വിസാ നിയമങ്ങളിൽ വന്ന കടുത്ത മാറ്റങ്ങളും വിസാ ഫീസിലെ വൻ വർധനയും നമ്മുടെ ആയിരക്കണക്കിന് പ്രൊഫഷണലുകൾക്കും കുടുംബങ്ങൾക്കും വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. അതിനൊപ്പം തന്നെ കമ്പനികൾക്കും അവരുടെ വിപുലീകരണ സ്വപ്നങ്ങൾക്കും അമേരിക്കയുടെ നയങ്ങളിൽ വിശ്വാസ്യത കുറയുകയാണ്. ഈ പ്രതിസന്ധിഘട്ടത്തെ അവസരമാക്കി മാറ്റാനുള്ള കഴിവും സാഹചര്യവും ഇപ്പോൾ നമ്മുടെ കേരളത്തിനുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേരളം ഇന്ന് പുതിയ വ്യവസായ നയത്തിലൂടെ തുറന്നിടുന്നത് ലോകോത്തര നിലവാരത്തിലുള്ള ഒരു നിക്ഷേപ സൗഹൃദ ആവാസവ്യവസ്ഥയാണ്. അതിവേഗത്തിലുള്ള അനുമതികളും നിക്ഷേപകർക്കാവശ്യമായ സഹായവും മറ്റ് പിൻവാതിൽ ചിലവുകൾ ഒന്നുമില്ല എന്നതും കേരളത്തിന്റെ സവിശേഷതയാണ്.
ഒപ്പം നിരവധി ഇൻസന്റീവുകളും സംസ്ഥാന സർക്കാർ നൽകുന്നു. ഏറ്റവും മികച്ച പ്രവർത്തനാന്തരീക്ഷവും മികച്ച കാലാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം കേരളത്തിന്റെ കരുത്താണ്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റീഫോംസിൽ രാജ്യത്ത് തന്നെ ഒന്നാമതുള്ളതും നമ്മുടെ സംസ്ഥാനമാണെന്നും അദ്ദേഹം എഴുതി.
കേരളീയരുടെ പ്രൊഫഷണലിസവും ആത്മാർത്ഥതയും ലോകമാകെ അംഗീകരിച്ചിട്ടുള്ളതാണ്. ഇപ്പോൾ H-1B വിസാ പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ കേരളത്തിലേക്ക് കമ്പനികൾ കടന്നുവന്നാൽ നമ്മുടെ പ്രൊഫഷണലുകൾക്ക് കേരളത്തിൽ തന്നെ മികച്ച അവസരങ്ങൾ ലഭ്യമാകാൻ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ടാലന്റ് പൂളിൽ ഉണ്ടായ അഭൂതപൂർണമായ വളർച്ചയെ പറ്റിയുള്ള വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
അമേരിക്ക ലോകരാജാവിനെപ്പോലെ പെരുമാറുന്നത് ലോകത്തിലെ പല കമ്പനികൾക്കും ഉദ്യോഗാർഥികൾക്കും അസഹനീയമായിക്കൊണ്ടിരിക്കുകയാണ്. ഡൊണാൾഡ് ട്രമ്പ് യാതൊരു നിയന്ത്രണവുമില്ലാതെ രാജ്യങ്ങൾക്ക് മേൽ അധികനികുതി ചുമത്തുകയാണ്. ഇപ്പോഴിതാ H-1B വിസാ നിയമങ്ങളിൽ വന്ന കടുത്ത മാറ്റങ്ങളും വിസാ ഫീസിലെ വൻ വർധനയും ആയിരക്കണക്കിന് നമ്മുടെ പ്രൊഫഷണലുകൾക്കും കുടുംബങ്ങൾക്കും വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. അമേരിക്കയിലേക്ക് പോകാനാഗ്രഹിക്കുന്ന ഉയർന്ന കഴിവുകളുള്ള ചെറുപ്പക്കാർ അനിശ്ചിതത്വത്തിലും പ്രതിസന്ധിയിലുമാണിപ്പോഴുള്ളത്.
അതിനൊപ്പം തന്നെ കമ്പനികൾക്കും അവരുടെ വിപുലീകരണ സ്വപ്നങ്ങൾക്കും അമേരിക്കയുടെ നയങ്ങളിൽ വിശ്വാസ്യത കുറയുകയാണ്. ഈ പ്രതിസന്ധിഘട്ടത്തെ അവസരമാക്കി മാറ്റാനുള്ള കഴിവും സാഹചര്യവും ഇപ്പോൾ നമ്മുടെ കേരളത്തിനുണ്ട്. അതുകൊണ്ട് തന്നെ വിജ്ഞാന സമ്പദ് വ്യവസ്ഥയിലൂന്നിയ നൂതനമായ കമ്പനികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് ഞങ്ങൾ. കേരളം ഇന്ന് പുതിയ വ്യവസായ നയത്തിലൂടെ തുറന്നിടുന്നത് ലോകോത്തര നിലവാരത്തിലുള്ള ഒരു നിക്ഷേപ സൗഹൃദ ആവാസവ്യവസ്ഥയാണ്. അതിവേഗത്തിലുള്ള അനുമതികളും നിക്ഷേപകർക്കാവശ്യമായ സഹായവും മറ്റ് പിൻവാതിൽ ചിലവുകൾ ഒന്നുമില്ല എന്നതും കേരളത്തിന്റെ സവിശേഷതയാണ്. ഒപ്പം നിരവധി ഇൻസന്റീവുകളും സംസ്ഥാന സർക്കാർ നൽകുന്നു. ഏറ്റവും മികച്ച പ്രവർത്തനാന്തരീക്ഷവും മികച്ച കാലാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം കേരളത്തിന്റെ കരുത്താണ്. ഒപ്പം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റീഫോംസിൽ രാജ്യത്ത് തന്നെ ഒന്നാമതുള്ളതും നമ്മുടെ കേരളമാണ്.
കേരളത്തിന്‍റെ ഏറ്റവും വലിയ ശക്തി നമ്മുടെ ടാലന്റ്പൂളാണ്. കേരളത്തിൽ നിന്നുള്ള എൻജിനീയർമാരും ഐ.ടി. വിദഗ്ധരും ഹെൽത്ത്‌കെയർ പ്രൊഫഷണലുകളും മാനേജ്മെന്റ് വിദഗ്ധരും ലോകോത്തര നിലവാരമുള്ളവരാണ്. ലിങ്ക്ഡ് ഇൻ റിപ്പോർട്ട് പ്രകാരം 172% വർധനവാണ് നമ്മുടെ ടാലന്റ് പൂളിൽ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ വളർച്ചാനിരക്കാണിത്. കേരളീയരുടെ പ്രൊഫഷണലിസവും ആത്മാർത്ഥതയും ലോകമാകെ അംഗീകരിച്ചിട്ടുള്ളതാണ്. ഇപ്പോൾ H-1B വിസാ പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ കേരളത്തിലേക്ക് കമ്പനികൾ കടന്നുവന്നാൽ നമ്മുടെ പ്രൊഫഷണലുകൾക്ക് കേരളത്തിൽ തന്നെ മികച്ച അവസരങ്ങൾ ലഭ്യമാകാൻ കാരണമാകും. ഈ പ്രൊഫഷണലുകളുടെ ദീർഘകാല സേവനം കമ്പനികൾക്ക് ലഭിക്കാനും ഈ നീക്കം സഹായകമാകും.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ കേരളത്തിലേക്ക് ഐബിഎം ഉൾപ്പെടെയുള്ള നിരവധി വലിയ നിക്ഷേപങ്ങൾ എത്തിയിട്ടുണ്ട്. ഒപ്പം ലോകത്തിലെ നിരവധി കമ്പനികൾ അവരുടെ ജിസിസി ഇവിടെ സ്ഥാപിക്കുകയും പുതിയ ചർച്ചകൾ നടന്നുവരികയുമാണ്. നമ്മുടെ ഐ.ടി. പാർക്കുകൾ നിറയുകയും വിപുലീകരിക്കുകയും ചെയ്യേണ്ടിവന്നു. പുതിയ ഇൻഡസ്ട്രിയൽ-ഐടി കൊറിഡോറുകളും രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ട്‌അപ്പ് ഇക്കോസിസ്റ്റവും കേരളത്തെ ആഗോള കമ്പനികളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റിയിട്ടുണ്ട്.
കേരളത്തിന്‍റെ കണക്റ്റിവിറ്റിയും ഹൈ ടെക് കമ്പനികൾക്ക് മികച്ച അനുകൂലഘടകമാണ്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, 2 അന്താരാഷ്ട്ര തുറമുഖങ്ങൾ, 17 തുറമുഖങ്ങൾ, വാട്ടർമെട്രോ, മെട്രോ റെയിൽ, ദേശീയപാത, റെയിൽവേ, ദേശീയ ജലപാത തുടങ്ങി കമ്പനികൾ ആഗ്രഹിക്കുന്ന എല്ലാ കണക്റ്റിവിറ്റി സൗകര്യവും കേരളത്തെ കേരളത്തിലുണ്ട്.
H-1B വിസാ പ്രതിസന്ധി ആഗോളതലത്തിൽ കമ്പനികൾക്ക് വിലങ്ങുതടിയാകുമ്പോൾ കേരളം നിങ്ങളുടെ സുസ്ഥിരമായ വളർച്ചയ്ക്കും സുരക്ഷയ്ക്കും ഉറപ്പ് നൽകുന്നു. ഇവിടെ ആരംഭിക്കുന്ന എല്ലാ കമ്പനികളും ഇവിടെത്തന്നെ വിപുലീകരണം നടത്തുന്നു എന്ന വസ്തുത, ഇക്കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അതിനെ പൂർണമായും അകറ്റാൻ സഹായിക്കും. ഇന്ന് ലോകം അമേരിക്കയുടെ വികലമായ വിദേശനയം കാരണം അനിശ്ചിതത്വം നേരിടുമ്പോൾ കേരളം നിങ്ങളോട് പറയുകയാണ് – Invest in Kerala. ഇത് ഞങ്ങളുടെ മുദ്രാവാക്യം മാത്രമല്ല, നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും വളർച്ച ഉറപ്പ് വരുത്താനും ഏറ്റവും മികച്ച ഉദ്യോഗാർഥികളെ ലഭ്യമാക്കാനുമുള്ള അവസരം കൂടിയാണ്. കേരളം തയ്യാറാണ്.. നിങ്ങളെ സുരക്ഷിതത്വത്തോടെ, വിശ്വാസ്യതയോടെ സ്വീകരിക്കാൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

