
കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും എക്സിറ്റ് പോളുകൾ വെറും പ്രവചനങ്ങൾ മാത്രമാണെന്നും മന്ത്രി പി. രാജീവ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജനങ്ങൾക്ക് പരാതികളില്ല. പത്ത് വർഷമായി ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ എൽഡിഎഫിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷിത്വ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
‘എക്സിറ്റ് പോൾ പ്രവചനങ്ങൾ പലപ്പോഴും യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് LDFന് പരമാവധി 80 സീറ്റുകൾ വരെയാണ് സർവേകൾ പ്രവചിച്ചതെന്നും, താൻ പോലും തോൽക്കുമെന്ന് പ്രവചിച്ച സർവേകൾ ഉണ്ടായിരുന്നുവെന്നും’ മന്ത്രി പി രാജീവ് പറഞ്ഞു.
‘ഒറിജിനൽ ഫലം നാലാം തീയതി വരും. ഏറ്റവും കൂടുതൽ ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചെന്ന് അവകാശപ്പെടുന്ന മനോരമ സർവേ പോലും ഒരു മണ്ഡലത്തിൽ നിന്ന് പരമാവധി 200 പേരെയാണ് സമീപിച്ചത്. പത്ത് വർഷക്കാലം ഭരണവിരുദ്ധ വികാരമില്ലാതെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു’യെന്ന് മന്ത്രി പറഞ്ഞു.
ഒഞ്ചിയം രക്തസാക്ഷികളുടെ 78-ാമത് രക്തസാക്ഷിത്വ ദിനാചരണം CPI(M), CPI നേതൃത്വത്തിൽ സമുചിതമായി ആചരിച്ചത്. കണ്ണൂക്കരയിൽ നിന്ന് ആരംഭിച്ച ചുകപ്പ് സേനാ മാർച്ചും ബഹുജന പ്രകടനവും ഒഞ്ചിയം രക്തസാക്ഷി നഗറിൽ സംഗമിച്ചു.
ചടങ്ങിൽ സിപിഐ(എം), സിപിഐ നേതാക്കൾ പങ്കെടുത്തു. കെ.കെ. ലതിക,എം. മെഹബൂബ്, വി.എസ്. സുനിൽ കുമാർ, പി. ഗവാസ്, സിപിഐ(എം) ഏരിയാ സെക്രട്ടറി ടി.പി. ബിനീഷ്, എന്നിവർ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

