
കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീലയുടെ വേർപാടിൽ അനുശോചിച്ച് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. എല്ലാ മേഖലകളിലും മാതൃകാപരമായ പ്രവർത്തനം കാഴ്ച വച്ച മാതൃകാ ജനപ്രതിനിധിയാണ് വിടവാങ്ങിയതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരള നിയമസഭാംഗവും സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ നേതാവുമായിരുന്നു.
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച അവർ മികച്ച ജനപ്രതിനിധിയും ഭരണാധികാരിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനഞ്ചാം കേരള നിയമ സഭയിലെത്തിയ അവർ, നിയമ നിർമ്മാണത്തിലും ജനങ്ങളുടെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കുന്നതിലും സജീവമായി പങ്കെടുത്തു. എല്ലാ മേഖലകളിലും മാതൃകാപരമായ പ്രവർത്തനമാണ് അവർ കാഴ്ചവെച്ചതെന്നും ടിപി രാമകൃഷ്ണൻ സ്മരിച്ചു.
ജനസേവനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അവർ. ഈ വേർപാട് ഇടത്പക്ഷ ജനാധിപത്യ മുന്നണിക്ക് നികത്താനാവാത്ത നഷ്ടമാണ്. കൊയിലാണ്ടിയിലെ ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങളാൽ എന്നും സഖാവ് ജനമനസിൽ നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

