
തന്ത്രിമാരെ വിവാദത്തിൽപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ദേവസ്വം വിജിലൻസ് എസ്.പി. 10 ന് റിപ്പോർട്ട് സമർപ്പിക്കും. പ്രവർത്തനങ്ങളുടെ എല്ലാവിധ രേഖകളും കൈയ്യിലുണ്ടെന്നും വിരമിച്ച ഉദ്യോഗസ്ഥർക്ക് എതിരെ എന്താണ് ചെയ്യേണ്ടത് എന്നത് അപ്പോൾ ആലോചിക്കും എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് പുതിയ അന്വേഷണ സമിതി പരിശോധിക്കും.
തന്ത്രിമാരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പുതിയ ബോർഡിന് ഒരു ബന്ധവുമില്ല. ദ്വാരപാലക ശിൽപപാളിയിൽ സ്വർണം ഉണ്ടായിരുന്നുവെന്നത് സത്യമാണ്. എനിക്ക് പങ്കുണ്ടെങ്കിൽ പോലും ശിക്ഷിക്കട്ടെ. കോടതിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. അതുവരെ ബോർഡിനെ മണ്ഡലകാല ഒരുക്കങ്ങൾക്കായി പ്രവർത്തിക്കാൻ അനുവദിക്കണം എന്നും കോടതി പ്രഖ്യാപിച്ച അന്വേഷണ സമിതിയിൽ തൃപ്തിയില്ലെങ്കിൽ പ്രതിപക്ഷ നേതാവ് പറയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കണ്ണൂരിൽ യു കെ കുഞ്ഞിരാമൻ സ്തൂപത്തിന് നേരെ അതിക്രമം: പിന്നിൽ ആർഎസ്എസ് എന്ന് സിപിഐ എം
2019 ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന ബി മുരാരി ബാബുവിനെതിരെയാണ് ഇന്നലെ ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം നടപടിയെടുത്തത്. ഇന്നും ദേവസ്വം ബോർഡ് യോഗം ചേരുന്നുണ്ട്. ദേവസ്വം വിജിലൻസ് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കും. ഇവരുടെ പെൻഷൻ അടക്കം തടഞ്ഞുവെക്കാൻ ആണ് ഉദ്ദേശിക്കുന്നത്. സ്പോൺസർമാരുടെ കാര്യത്തിൽ പുതിയ വ്യവസ്ഥ കൊണ്ടുവരാനും ദേവസ്വം ബോർഡ് ആലോചിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

