‘സാമ്പത്തിക ബാധ്യത ഞാൻ നോക്കിക്കോളാം, ഇത് പാർട്ടിയുടെ ഉറപ്പാണെന്നാണ് പ്രിയങ്ക ​ഗാന്ധി പറഞ്ഞത്; പിന്നീട് കാണാൻ ചെന്നപ്പോൾ പി എ പറ്റില്ലെന്ന് പറഞ്ഞു’: പത്മജ

PADMAJA N M VIJAYAN

വി.ഡി. സതീശനെയും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെയും കണ്ടിരുന്നതായി എൻ എം വിജയൻറെ കുടുംബം. വയനാട്ടിലെ കോൺഗ്രസിന്റെ ശക്തനായ നേതാവായ ഐ.സി. ബാലകൃഷ്ണന്റെ പേര് കത്തിലുണ്ടായിരുന്നു. കത്ത് നൽകിയപ്പോൾ തങ്ങൾ വയനാട്ടിൽ നിന്നാണെന്നും മരിച്ചയാളുടെ മക്കളാണെന്നും കത്ത് ഏൽപ്പിക്കാനുണ്ടെന്നും മാത്രമാണ് പറഞ്ഞത്, ഐ.സി. ബാലകൃഷ്ണനെ കണ്ട കാര്യം അവരോട് പറഞ്ഞിട്ടില്ല.

ആദ്യം, നേതാക്കൾ ആ കത്ത് ‘കള്ളക്കത്താണ്’ എന്ന് പ്രതികരിച്ചു. പിന്നീട് കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും ‘അന്തവും കുന്തവും ഇല്ലാത്ത കുടുംബം’ എന്നൊക്കെ പറഞ്ഞ് മോശമായ പരാമർശങ്ങൾ നടത്തിയെന്നും കുടുംബം വെളിപ്പെടുത്തി. എന്നിരുന്നാലും, കോൺഗ്രസ് ഒരു ഉപസമിതി രൂപീകരിച്ച് വീട്ടിൽ വന്നപ്പോൾ അവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്.

ALSO READ: ‘അച്ഛൻ വിശ്വസിച്ച കോൺ​ഗ്രസ് പാർട്ടിയോടൊപ്പം നിന്നയാളാണ് ഞങ്ങൾ, അവർ പറഞ്ഞ് പറ്റിക്കുകയാണ്’: എൻ.എം. വിജയന്റെ മരുമകൾ പത്മജ

വയനാട് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സ്വന്തം മട്ടിലാണ് കണക്കാക്കപ്പെടുന്നത്. അച്ഛൻ സുധാകരന് വേണ്ടിയായിരുന്നു ഒറിജിനൽ കത്ത് എഴുതിയത്. ബാക്കി എല്ലാവർക്കും ഒരേ വിഷയമുള്ള കത്തുകൾ പല പല വിലാസങ്ങളിൽ എഴുതി വെച്ചിരുന്നു, അഞ്ചു തരം കത്തുകളായിരുന്നില്ല.

വളരെ കാലങ്ങൾക്ക് ശേഷം പ്രിയങ്ക ഗാന്ധി തങ്ങളുടെ വീട്ടിൽ വന്ന്, “നിങ്ങളുടെ സാമ്പത്തിക ബാധ്യതകളെല്ലാം ഞാൻ നോക്കിക്കൊള്ളാം, ഇത് പാർട്ടിയുടെ ഉറപ്പാണ്” എന്ന് ഉറപ്പ് നൽകിയിരുന്നു. പ്രിയങ്ക ഗാന്ധി പറഞ്ഞപ്പോൾ തങ്ങൾക്ക് വലിയ വിശ്വാസമായിരുന്നു. എന്നാൽ, പ്രിയങ്ക ഗാന്ധി വീട്ടിൽ വന്നതിന് ശേഷം ഒന്നര-രണ്ട് മാസത്തോളം ഒരു നീക്കുപോക്കും ഉണ്ടായില്ല.

പിന്നീട് ഒരു ഉദ്ഘാടനത്തിന് പ്രിയങ്ക ഗാന്ധി വന്നപ്പോൾ, അവരെ കാണാൻ അവരുടെ പി.എ.യോട് അപ്പോയിന്റ്മെന്റ് ചോദിച്ചപ്പോൾ, ഷെഡ്യൂൾ ചെയ്ത മീറ്റിംഗ് ആയതുകൊണ്ട് കാണാൻ പറ്റില്ലെന്ന് പറഞ്ഞു. റോഡ് സൈഡിൽ നിന്ന് കാണാമെന്ന് പറഞ്ഞിട്ടും തന്റെ കുടുംബത്തെ കാണാൻ അവർ കൂട്ടാക്കിയില്ല. എൻ.എൻ. വിജയന്റെ കുടുംബം തെരുവിൽ കാത്തിരുന്നിട്ടും പ്രിയങ്ക ഗാന്ധി കാണാൻ കൂട്ടാക്കിയില്ല എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവത്തിന് പിറ്റേ ദിവസമാണ് എഗ്രിമെന്റ് എഴുതാനായി ഇവരെ വിളിക്കുന്നത്. കരാർ എഴുതിയത് സിദ്ദിഖും തങ്ങളും ചേർന്നാണോ എന്ന ചോദ്യത്തിന് ‘അതെ’ എന്ന് മറുപടി നൽകുന്നുണ്ട്.

കോൺഗ്രസ് പാർട്ടിയെ വിശ്വസിക്കുന്നവരെ അവർ ചതിച്ചുകൊണ്ടിരിക്കുകയാണെന്ന് പത്മജ പറയുന്നു. അച്ഛൻ ഇത്രയും വർഷം പാർട്ടിക്ക് വേണ്ടി മാത്രം ജീവിച്ച വ്യക്തിയാണ്. പാർട്ടിയിൽ നിന്ന് ഒരു രൂപ പോലും സമ്പാദിക്കാത്ത, സ്വന്തം സ്വത്ത് മുഴുവൻ പാർട്ടിക്ക് വേണ്ടി നൽകി ഒന്നുമില്ലാതായിപ്പോയ ഒരാളായിരുന്നു അച്ഛൻ. എന്നാൽ, അങ്ങനെയുള്ള തങ്ങളോട് അവർ ഒരു നീതിയും കാണിക്കുന്നില്ല. പറഞ്ഞ വാക്കുകൾ അവർ വീണ്ടും വീണ്ടും തെറ്റിക്കുകയാണ്.

അച്ഛൻ വിശ്വസിച്ച പാർട്ടിയോടൊപ്പം നിന്നവരാണ് തങ്ങളെന്നും, എന്നാൽ കോൺഗ്രസ് നേതാക്കൾ തങ്ങളെ ചതിക്കുകയാണെന്നും പത്മജ പറയുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി ടി. സിദ്ദീഖുമായി ഒരു കരാർ ഒപ്പിട്ടിരുന്നു. പത്മജയും ഭർത്താവും സിദ്ദീഖും ചേർന്നാണ് അതിൽ ഒപ്പിട്ടത്. കരാറിന്റെ ഒരു കോപ്പി പോലും എടുക്കാതെ, വക്കീലിന്റെ അടുത്ത് സുരക്ഷിതമായി ഇരിക്കട്ടെ എന്ന് വിശ്വസിച്ച് എം.എൽ.എയുടെ വാക്ക് വിശ്വസിച്ചാണ് അവർ അത് അവിടെ വെച്ചത്.

ജൂൺ 30-നകം ചെയ്തുതീർക്കാമെന്ന് പറഞ്ഞ കാര്യങ്ങൾ ജൂലൈയും ഓഗസ്റ്റും കഴിഞ്ഞിട്ടും നടന്നില്ല. തന്റെ ഭർത്താവ് കടുത്ത മാനസിക വിഷാദവും സ്ട്രോക്കും കാരണം 10 ദിവസം ആശുപത്രിയിൽ കിടന്നപ്പോഴും ടി. സിദ്ദീഖ് സഹായിച്ചില്ല. സിദ്ദീഖ് ആശുപത്രിയിൽ വന്ന് ഭർത്താവിന്റെ അവസ്ഥ മനസ്സിലാക്കിയിട്ടും, ആശുപത്രി ബില്ല് അടയ്ക്കാൻ ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ ഫോൺ എടുക്കാൻ പോലും തയ്യാറായില്ല. ഒടുവിൽ പി.വി. അൻവറിനെ വിളിച്ച് സഹായം അഭ്യർത്ഥിക്കേണ്ടി വന്നു. സിദ്ദീഖ് തങ്ങളെ ചതിക്കുകയാണ് എന്ന് അപ്പോഴാണ് തനിക്ക് മനസ്സിലായതെന്നും പത്മജ പറയുന്നു.

പിറ്റേ ദിവസം കൽപറ്റയിലെ വക്കീലിന്റെ ഓഫീസിൽ പോയപ്പോൾ, കൽപറ്റ എം.എൽ.എയുടെ പി.എ. വന്ന് കരാർ കൊണ്ടുപോയി എന്ന് അറിഞ്ഞു. തങ്ങളുടെ അനുമതിയില്ലാതെ കരാർ കൊണ്ടുപോയത് ശരിയല്ലെന്നും, ഒരു കോപ്പി നൽകാത്തത് നിയമപരമായി തങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നതിന് തുല്യമാണെന്നും അവർ പറയുന്നു.

അച്ഛൻ സണ്ണി ജോസഫ് എം.എൽ.എയ്ക്ക് വേണ്ടി പാർട്ടിക്ക് വേണ്ടി ഉണ്ടാക്കിയ കടങ്ങൾ തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കരാറിൽ പറഞ്ഞിരുന്നത്. തങ്ങൾ താമസിക്കുന്ന വീടിന്റെ പട്ടയം ബത്തേരി അർബൻ ബാങ്കിൽ 60 ലക്ഷം രൂപയ്ക്ക് പണയത്തിലാണ്. അർബൻ ബാങ്ക് നിയമനത്തിന് വേണ്ടി അച്ഛൻ ഉദ്യോഗാർത്ഥികളിൽ നിന്ന് വാങ്ങിയ പണം, ബി.ജെ.പി ഭരണത്തിൽ വന്നപ്പോൾ തന്റെ വസ്തു പണയപ്പെടുത്തി കൊടുക്കേണ്ടി വന്നതിനെക്കുറിച്ചും തന്റെ മക്കളെയെങ്കിലും രക്ഷിക്കണമെന്ന് അച്ഛൻ കത്തിൽ എഴുതിയിരുന്നു. തങ്ങളുടെ വീട് ജപ്തിയുടെ വക്കിലാണെന്നും, കോൺഗ്രസ് ഈ കടം തീർത്ത് വീട് തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നതായും പത്മജ പറയുന്നു. എന്നാൽ, ഇപ്പോൾ ഘട്ടം ഘട്ടമായി മാത്രമേ ഇത് ചെയ്യാൻ കഴിയൂ എന്നാണ് അവർ പറയുന്നത്. ഈ ഘട്ടങ്ങൾ എത്ര കാലമെടുക്കുമെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News