
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി ടി എം ശശിയെയും വൈസ് പ്രസിഡണ്ടായി എൻ സരിതയെയും തെരഞ്ഞെടുത്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഭരണവും എൽഡിഎഫിന് നറുക്കെടുപ്പിലൂടെ ലഭിച്ചു. സമനിലയിലായിരുന്ന 5 ഗ്രാമപഞ്ചായത്തിൽ മൂന്നെണ്ണം എൽഡിഎഫിനും രണ്ടെണ്ണം യുഡിഎഫിനും നറുക്കെടുപ്പിലൂടെ ഭരണം കിട്ടി
പാലക്കാട് ജില്ലാ പഞ്ചായത്ത് രൂപീകരിച്ചതുമുതൽ ഇടതുപക്ഷത്തിനൊപ്പമാണ്. ഇത്തവണയും ചരിത്രം മാറിയില്ല. പല്ലശനയിൽ നിന്ന് വിജയിച്ച സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം ശശിയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റായി കൊല്ലങ്കോട് നിന്നും വിജയിച്ച സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എൻ സരിതയെയും തെരഞ്ഞെടുത്തു. ജില്ലയുടെ വികസനമാണ് പ്രധാനമെന്ന് പ്രസിഡൻ്റ് ടി എം ശശി പറഞ്ഞു.
ALSO READ: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് അധികാരത്തിൽ; പ്രസിഡന്റായി വി പ്രിയദര്‍ശിനി ചുമതലയേറ്റു
സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ, കെ ശാന്തകുമാരി എംഎൽഎ, കെ ഡി പ്രസേനൻ എംഎൽഎ ഉൾപ്പെടെയുള്ളവർ ചുമതലയേൽക്കൽ ചടങ്ങിനെത്തി. അതേസമയം 8 സീറ്റ് വീതം എൽഡിഎഫിനും യുഡിഎഫിനും ലഭിച്ച തൃത്താല ബ്ലോക്ക് പഞ്ചായത്ത് നറുക്കെടുപ്പിലൂടെ എൽഡിഎഫ് ഭരണത്തിലേറി. ജില്ലയിൽ സമനിലയിരുന്ന 5 പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ഭരണം നേടി. പാലക്കാട് പെരിങ്ങോട്ട്കുറിശിയിലെ 60 വർഷത്തെ യുഡിഎഫ് ഭരണം അവസാനിച്ചു. എൽഡിഎഫിൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതി അധികാരത്തിലെത്തി. അട്ടപ്പാടി അഗളി പഞ്ചായത്തിൽ യുഡിഎഫ് അംഗം എൽഡിഎഫിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റായി വിജയിച്ചു.. 20-ാം വാർഡ് ചിന്നപറമ്പിൽ നിന്നുള്ള മഞ്ജുവാണ് പ്രസിഡൻ്റായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

