
സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസിലും, സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിലും സന്ദർശനം നടത്തി പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ അബ്ദുള്ള അബു ഷാവേഷ്. പലസ്തീന് മുന്നോട്ട് പോകാൻ ഇനിയും പിന്തുണകൾ ആവശ്യമാണ്. അത് എല്ലാവരിൽ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും അബ്ദുള്ള അബു ഷാവേഷ് പറഞ്ഞു. കേരളം പൂർണ്ണമായും പലസ്തീൻ ജനതയ്ക്കൊപ്പം ആണെന്ന് സിപിഐഎം, സിപിഐ നേതാക്കൾ അറിയിച്ചു.
കേരളം സന്ദർശിക്കുന്ന പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേഷ് ഇന്ന് രാവിലെയാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ എകെജി സെൻ്ററിൽ എത്തിയത്. മന്ത്രി പി രാജീവ്, തോമസ് ഐസക്, എംവി ജയരാജൻ തുടങ്ങിയവർ ചേർന്ന് അംബാസിഡർ അബ്ദുള്ള അബു ഷാവേഷിനെ സ്വീകരിച്ചു.
ഇസ്രയേൽ അമേരിക്കയോടൊപ്പം ചേർന്ന് പലസ്തീന് മുകളിൽ വലിയ ഉപരോധം തീർക്കുകയാണ്. പലസ്തീന് കേരളം നൽകുന്ന പിന്തുണ വലുതാണെന്നും സാമ്രാജ്യത്വത്തിനെതിരെ ലോകത്തെമ്പാടുമുള്ളവരുടെ പിന്തുണ ആവശ്യമാണെന്ന് പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേഷ് പറഞ്ഞു.
പൊരുത്തുന്ന പലസ്തീനൊപ്പം കേരളം എല്ലാ കാലത്തും ഉണ്ടാകുമെന്ന് മന്ത്രി പി രാജീവും, ജോൺ ബ്രിട്ടാസ് എംപിയും വ്യക്തമാക്കി. പലസ്തീനിലെ വംശീയത പ്രമേയമാക്കി പ്രസിദ്ധീകരിച്ച ചിന്താ മാസിക തോമസ് ഐസക്ക് അംബാസിഡർ അബ്ദുള്ള അബു ഷാവേഷിന് കൈമാറി. സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ എം എൻ സ്മാരകത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അംബാംസിഡറിനെ സ്വീകരിച്ചു. കേരളം പലസ്തീനോപ്പമാണ് എന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. ഒക്ടോബർ 2 ന് കോഴിക്കോട് നടക്കുന്ന പലസ്തീന് ഐക്യദാർഢ്യ സദസിൽ പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷവേഷ് പങ്കെടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

