
പാലിയേക്കര ടോൾ പിരിവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. ദേശീയപാതയിലെ ഗതാഗത കുരുക്ക് പരിഗണിച്ച് ടോൾ നിരക്കിൽ ഇളവ് നൽകാനാവുമോ എന്ന് പരിശോധിക്കാൻ കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവേ കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാല്‍ ടോൾ നിരക്ക് കുറക്കുന്നതിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കാത്തതിനെ തുടർന്ന് ടോൾ പുനരാരംഭിക്കാൻ കോടതി അനുമതി നൽകിയില്ല. ആറുവരിപ്പാത, സർവ്വീസ് റോഡ് മാത്രം ഉപയോഗിച്ചുള്ള ഒറ്റവരി പാതയായി മാറിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാർ സാവകാശം തേടിയതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കുകയായിരുന്നു.
ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിൽ അതോറിറ്റിക്ക് വീഴ്ച്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞത്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകർ നൽകിയ ഹർജിയിന്മേലാണ് നടപടി.
ടോൾ നിർത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എൻഎച്ച്എഐ സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും ടോൾ തടഞ്ഞത് സുപ്രീംകോടതിയും ശരിവച്ചിരുന്നു. അപകടങ്ങളും മണ്ണിടിച്ചിലും നടന്ന സാഹചര്യത്തിൽ പ്രദേശത്തെ ഗതാഗത പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കളക്ടറും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ആ റിപ്പോർട്ട് അവഗണിച്ച് അപകടങ്ങൾക്ക് കാരണം അശ്രദ്ധമായ ഡ്രൈവിംഗ് ആയിരുന്നു എന്നാണ് എൻ എച്ച് എ ഐ കോടതിയിൽ വാദിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

