
കെ എസ് യു അക്രമത്തിൽ പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മന്ത്രി വീണാ ജോർജിനെ ‘നാടക നടി’യെന്നും മോണോ ആക്ടെന്നും വിളിച്ച് അധിക്ഷേപിക്കുന്നത് പ്രതിപക്ഷം മാത്രമല്ല; ഇവിടത്തെ ചില മാധ്യമങ്ങൾ കൂടിയാണ്. ഇന്നലെ, ഐ സി യുവിലെ നഴ്‌സിംഗ് സ്റ്റാഫുകൾ മന്ത്രിക്കൊപ്പം എടുത്ത ചിത്രം പുറത്ത് വന്നിരുന്നു. തങ്ങളുടെ പ്രിയ മന്ത്രിക്കൊപ്പം നഴ്സുമാർ എടുത്ത ഒരു ചിത്രത്തിന് മനോരമ എന്തൊക്കെ വ്യഖ്യാനങ്ങൾ നൽകിയെന്നും കേരളം കണ്ടിരുന്നു.
ചിത്രത്തിലെ ഓരോ വയറും സ്വിച്ചും പോലും വിടാതെ വലിച്ചു കീറി വിശകലനം ചെയ്ത് പരിഹാസം തുടർന്ന മനോരമക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഇപ്പൊൾ ചിത്രത്തിലുള്ള നഴ്സിങ് ജീവനക്കാരി സ്മിത പി സി. ഇത്ര ക്രൂരത അരുത്, ദയവായി അല്പം ദയ കാണിക്കുക എന്ന് രോഗികളെ പരിചരിക്കുന്ന ഒരു നഴ്സിനെ കൊണ്ട് പരസ്യമായി അപേക്ഷിപ്പിക്കുന്ന തരത്തിലേക്ക് ഇവിടത്തെ മാധ്യമ ധർമ്മം താഴ്ന്നു എന്നതിന്‍റെ തെളിവാണ് സ്മിതയുടെ വാക്കുകൾ.
ALSO READ; ആരോഗ്യനിലയിൽ പുരോഗതി; മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
എത്ര ക്രൂരമാണ് ഈ ലോകം. ഇന്നലെ രാത്രിയാണ് പ്രിയപ്പെട്ട മിനിസ്റ്റർ Veena George വിദഗ്ധ പരിശോധനക്ക് പരിയാരം മെഡിക്കൽ കോളേജിൽ എത്തുന്നത് . MRI സ്കാൻ രാത്രി തന്നെ ചെയ്തു. കടുത്ത കഴുത്തു വേദന, ഉയർന്ന രക്തസമ്മർദം. രാത്രിയിൽ മിനിസ്റ്റർ ഭക്ഷണം കഴിച്ചില്ല . ഉറങ്ങിയത് രണ്ടു മണിക്കൂർ. കടുത്ത ശരീര വേദനക്കൊപ്പം മിനിസ്റ്റർ മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായി. രാവിലെയും ഭക്ഷണം വേണ്ട എന്ന് പറഞ്ഞു. ഞങ്ങൾ നിർബന്ധിച്ചു ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുൻപ് ഞങ്ങൾ icu വിലെ സിസ്റ്റേഴ്സ് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മിനിസ്റ്ററോട് ചോദിച്ചു.
മിനിസ്റ്റർ ആകട്ടെ എന്ന് പറഞ്ഞു മിനിസ്റ്റർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദന , ശരീരത്തിനേറ്റ ക്ഷതം ഇവയൊക്കെ നേരിൽ കാണുന്ന ഞങ്ങൾ പ്രിയപ്പെട്ട മിനിസ്റ്ററോട് പറഞ്ഞു ഒന്നും വിഷമിക്കേണ്ട ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് . മിനിസ്റ്ററെ ചേർത്ത് പിടിച്ചൊരു ഫോട്ടോ അങ്ങനെ എടുത്തതാണ് . എന്റെ ഉൾപ്പടെ പിന്തുണ അറിയിക്കൽ കൂടിയാണത്. മന്ത്രിയെന്നതിനു അപ്പുറം സഹോദരതുല്യം ആണ് ഞങ്ങളോട് ഇടപെട്ടത്. ഞങ്ങൾക്കും കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മിനിസ്റ്ററോട് അത്രയും അടുപ്പം ഉണ്ടായി. അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്.
മിനിസ്റ്റർ അഭിനയിച്ചു , നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്.മിനിസ്റ്റർക്കെതിരെയുള്ള വ്യക്തിപരമായ പ്രചരണങ്ങളിലെ അസത്യം ഞങ്ങൾ നേരിട്ട് തിരിച്ചറിയുന്നു. ആക്ഷേപിക്കുന്നവരോട് , മന്ത്രി cannula ഇട്ടിട്ടുണ്ട് . ഭക്ഷണസമയം disconnect ചെയ്തതാണ് .സൂചി ഇട്ടിട്ടുണ്ട് . മുൻപ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതു കൊണ്ട് കൈത്തണ്ടയുടെ lower ഭാഗത്താണ് ഇട്ടത്.
ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

