
പത്തനംതിട്ട വടശ്ശേരിക്കര കോടമലയിൽ സാലമൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രകാശ് കുറ്റക്കാരൻ എന്ന് കോടതി. വൈരാഗ്യം മൂലമാണ് കൊലപാതകമെന്നും കോടതി കണ്ടെത്തി. കേസിൽ കാട്ടാക്കട സ്വദേശിയായ പ്രതി പ്രകാശിന് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
അഡീഷണൽ ജില്ലാ ജഡ്ജ് മിനിമോൾ ഫറൂഖ് ആണ് ശിക്ഷ വിധിച്ചത്. പിഴ തുകയിൽ ഒന്നരലക്ഷം രൂപ കൊല്ലപ്പെട്ട സാലമന്റെ കുടുംബത്തിന് നൽകണം.
2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സാലമൻ നോക്കിനടത്തുന്ന പറമ്പിൽ പ്രകാശ് ആണ് ടാപ്പിങ് നടത്തിയിരുന്നത്. ഇയാൾ കൃത്യമായി റബർ മരങ്ങൾ വെട്ടുന്നില്ലെന്ന് സാലമൻ ഉടമയോട് പരാതി പറഞ്ഞതാണ് കൊലപാതകത്തിന് കാരണം. സാലമന്റെ കൈയും കാലും തല്ലിയൊടിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കന്യാകുമാരി സ്വദേശിയാണ് കൊല്ലപ്പെട്ട സാലമൻ.
അതേസമയം എറണാകുളം മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഈ മാസം ആറാം തീയതിയാണ് 19കാരിയെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. തുടർന്ന് എട്ടാം തീയതി കൂട്ടുകാരായ മൂന്നു പേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഒൻപതാം തീയതി നാട്ടുകാരാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ശാസ്ത്രീയ പരിശോധനയും പത്താം തീയതി പോസ്റ്റ്മോർട്ടവും നടത്തിയെന്ന് എറണാകുളം റൂറൽ എസ്പി എം ഹേമലത വ്യക്തമാക്കി.
Also Read: തളിപ്പറമ്പ് വോട്ട് ചെയ്യാനായി ബൂത്തിൽ കയറിയയാൾ കുഴഞ്ഞുവീണ് മരിച്ചു
നിലവിൽ ചിത്രപ്രിയയുടെ സുഹൃത്തായ പ്രതി അലൻ റിമാൻഡിലാണ്. മറ്റാരെങ്കിലും കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. കൂടുതൽ തെളിവുകൾ തേടുന്നുണ്ടെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും റൂറൽ എസ്പി പറഞ്ഞു. പെൺകുട്ടിയുടെ ഫോൺ ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ടെന്നും അവർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

