
പയ്യന്നൂർ ഏച്ചിലാംവയൽ കുന്നിൻ മുകളിൽ നിർമിക്കുന്ന ആസ്ട്രോ സയൻസ് പാർക്ക്, പ്ലാനറ്റേറിയം എന്നിവയുടെ ശിലാസ്ഥാപനം നവംബർ നാലിന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. ടി ഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനാകും. ശാസ്ത്ര സാങ്കേതിക വിദ്യകളിൽ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കൂടുതൽ അറിവ് നേടാനും പുതിയ കണ്ടുപിടുത്തങ്ങൾക്കായി പ്രചോദനമാകാനും ഈ പദ്ധതി ഉപകരിക്കും.
14 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ സ്ഥാപനം, പയ്യന്നൂരിനെ വിജ്ഞാനത്തിന്റെ പുതിയ കേന്ദ്രമാക്കി മാറ്റും. പദ്ധതിയുടെ ആദ്യഘട്ട നിർമാണത്തിനായി സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി നാലുകോടി രൂപ അനുവദിച്ചിരുന്നു. പുതുതലമുറയെ ശാസ്ത്ര ലോകത്തേക്ക് അടുപ്പിക്കാനുള്ള സുപ്രധാന കാൽവെപ്പാകുന്ന ഈ പദ്ധതി, സ്‌കൂൾ വിദ്യാർഥികൾക്ക് പ്രായോഗിക പഠനത്തിനുള്ള അവസരം, ശാസ്ത്രീയ മനോഭാവം വളർത്തുക, പൊതുജനങ്ങൾക്ക് ബഹിരാകാശ-ശാസ്ത്ര വിഷയങ്ങളിൽ അവബോധം നൽകുക എന്നിവ ലക്ഷ്യമിടുന്നു.
ആധുനിക സൗകര്യങ്ങളോടെ എട്ടു മീറ്റർ വ്യാസമുള്ള ഡിജിറ്റൽ പ്ലാനറ്റേറിയം, ത്രീഡി തിയേറ്റർ, ശാസ്ത്ര പ്രദർശന ഹാളുകൾ, ടെലിസ്‌കോപ്പ് ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണ സൗകര്യം, ഇന്നവേഷൻ ലാബുകൾ, ഓപ്പൺ സയൻസ് പാർക്ക് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. വാനനിരീക്ഷകനായ വെള്ളൂർ ഗംഗാധരൻ മാഷുടെ നേതൃത്വത്തിൽ 2006 ലാണ് ആസ്‌ട്രോ രൂപീകരിച്ചത്. ജ്യോതിശാസ്ത്രം പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് അതിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ നിർമാർജനം ചെയ്യുകയാണ് ആസ്ട്രോയുടെ ലക്ഷ്യം.
എം.പി സാവിത്രിയമ്മയുടെ സ്മരണാർഥം മക്കൾ സംഭാവനയായി നൽകിയ ഒരേക്കർ സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പാവൂർ നാരായണൻ, ഇ ഭാസ്‌കരൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഐഎസ്ആർഒ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ള അക്കാദമിക് വിദഗ്ധരാണ് ആസ്ട്രോയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഉദ്ഘാടന പരിപാടിയോട് അനുബന്ധിച്ച് പ്ലാനറ്റോറിയം പ്രദർശനവും ടെലിസ്‌കോപ്പിലൂടെയുള്ള ആകാശ നിരീക്ഷണവും സജ്ജീകരിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

