
ഈ സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനം പാലിക്കപ്പെടുമെന്നതിന് ഉദാഹരണമാണ് വയനാട് തുരങ്കപാതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടനം ആനക്കാംപൊയിലിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാതയാകും ഇത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ തുരങ്ക പാതയുമാകും. മാത്രമല്ല, വാണിജ്യ വ്യവസായ മേഖലയില്‍ മുന്നേറ്റം സാധ്യമാകും. തുരങ്കപാത വ്യാപാര- കാര്‍ഷിക- ടൂറിസം രംഗത്തിന് വലിയ കുതിപ്പ് നല്‍കും. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത ഇവയെല്ലാം നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലപാത നടക്കില്ലെന്ന വാര്‍ത്ത അടുത്തിടെ ഒരു മാധ്യമത്തിൽ കണ്ടു. വാര്‍ത്ത കണ്ടപ്പോള്‍ തന്നെ താന്‍ കാര്യങ്ങള്‍ അന്വേഷിച്ചു. നേരത്തേ തീരുമാനിച്ചത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നുണ്ട് എന്നാണ് അറിഞ്ഞത്. ഇത്തരം പദ്ധതികളുടെ കാര്യത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ അനുഭവത്തിലുണ്ട്. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികള്‍ ആണ് നമുക്ക് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത്.
എവിടെ നോക്കിയാലും കിഫ്ബി പദ്ധതികളുടെ സാക്ഷ്യപത്രമാണ്. കേന്ദ്രം സംസ്ഥാനത്തിന്റെ വിഹിതം നിഷേധിക്കുന്നു. അതേസമയം, കേരളത്തിന്റെ ആഭ്യന്തര വരുമാനം മികച്ചതാണ്. എന്നാല്‍ അതുകൊണ്ടായില്ല. കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ വിഹിതം നല്‍കേണ്ടതുണ്ട്. എന്നാല്‍ കേന്ദ്രം വെട്ടിക്കുറക്കൽ നടപടിയിലാണ്. വായ്പാ പരിധി വെട്ടിക്കുറച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

