
കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയായ പി എം നിയാസിന്റെ തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസിൽ പോര് മുറുകുന്നു. പി എം നിയാസിന്റെ തോൽവി സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ടിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഡിസിസിയ്ക്ക് ആണെന്നാണ് ഇവർ പറയുന്നത്.
തോൽവിയിൽ പ്രാദേശിക പ്രവർത്തകരെ ബലിയാടാക്കാൻ സമ്മതിക്കില്ലെന്നും നേതാക്കള്‍ പറയുന്നു. വിജയ സാധ്യതയുളള സീറ്റുകളിൽ നിയാസിനെ നിർത്താമായിരുന്നു. പാറോപ്പടിയിൽ മൽസരിപ്പിച്ചത് ബിജെപിയെ വിജയിപ്പിക്കാനെന്നും ആരോപണം ഉയർന്നു. വരുന്ന ഡിസിസി നേതൃയോഗത്തിൽ വിഷയം ചർച്ചയാക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം നേതാക്കൾ.
അതേസമയം തൃശൂർ ചാലക്കുടിയിൽ യുഡിഎഫ് ഘടകകക്ഷികൾ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കേരള കോൺഗ്രസ്, ആർ എസ് പി, സി എം പി എന്നീ ഘടകകക്ഷികളുടെ നേതാക്കളാണ് യുഡിഎഫിനെതിരെയും കോൺഗ്രസിനെതിരെയും പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ കടുത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഘടകകക്ഷികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ ഘടകകക്ഷികളെ യുഡിഎഫ് ചർച്ചകൾക്ക് പോലും വിളിക്കുന്നില്ലെന്നും തദ്ദേശ തെരെഞ്ഞെടുപ്പിൽ വേണ്ട പ്രാതിനിത്യം നൽകിയില്ലെന്നും യു ഡി എഫ് ചെയർമാനോ, കൺവീനർക്കോ പോലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ് എന്നും ഘടകകക്ഷികൾ കുറ്റപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

