
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമ വകുപ്പ് ഉപദേശം നൽകുന്നത് സാധാരണമാണെന്ന് മന്ത്രി പി രാജീവ്. അതനുസരിച്ച് അതാത് വകുപ്പിന് സ്വയം തീരുമാനമെടുക്കാം. എൻ ഇ പിയുമായി ബന്ധപ്പെട്ട് എതിർത്ത കാര്യങ്ങൾ നടപ്പിലാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് നിലപാടാണ് നേരത്തെയും സ്വീകരിച്ചത്.
ചർച്ച നടത്തി ഐക്യത്തോടെ പോകാനുള്ള സാഹചര്യം ഇടതുപക്ഷ മുന്നണിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളുകൾ ആർ എസ് എസ് ശാഖകൾ ആക്കുന്നു എന്ന യു ഡി എഫ് ആരോപണത്തിനും മന്ത്രി ചുട്ട മറുപടി നൽകി. ഏതു ഡീലിന്‍റെ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ സർക്കാർ ഇതേ പദ്ധതിയിൽ ഒപ്പിട്ടിരിക്കുന്നത് എന്ന് യു ഡി എഫ് വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ഒരു വ്യവസ്ഥയും ഇല്ലാതെ എൻ ഇ പി നടപ്പാക്കിയവരാണ് അവരെന്നും പി രാജീവ് ആഞ്ഞടിച്ചു. എൻ ഇ പിക്ക് ബദലായി കേരളം പുതിയ പാഠപുസ്തകങ്ങൾ അച്ചടിച്ച് നടപ്പാക്കിയിട്ടുണ്ട്. ആർഎസ്എസിന് വിധേയമായി നയങ്ങൾ നടപ്പിലാക്കിയ സർക്കാരാണ് കോൺഗ്രസിന്‍റേത്. ബദൽ സംവിധാനത്തിന് പോകാതെ ഫണ്ട് വാങ്ങി കേന്ദ്രത്തിനു വഴങ്ങിയവർ ആണ് കോൺഗ്രസെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ കേരളത്തിന് അർഹമായ ഫണ്ട് കേന്ദ്രം തടഞ്ഞു വച്ചപ്പോൾ മാധ്യമങ്ങൾ മൗനം പാലിച്ചു. കേന്ദ്ര സമീപനത്തെ ഒറ്റക്കെട്ടായി എതിർക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

